പാലക്കാട്: അടിക്കടി കുതിച്ചുയരുന്ന ഇന്ധനവില വർദ്ധനവ് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് ഓൺലൈൻ ഡെലിവറി മേഖലയിലെ തൊഴിലാളികൾ. പെട്രോൾ വില വർദ്ധിക്കുകയും ലഭിക്കുന്ന വരുമാനം ഒരുപോലെ ചെലവാകുന്നതുമാണ് പ്രതിസന്ധിക്കു കാരണം. നിലവിൽ പലരും തൊഴിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് മേഖലയിലുള്ളവർ പറയുന്നു.
ശനിയാഴ്ച ജില്ലയിൽ പെട്രോളിന് 106.82ഉം ഡീസലിന് 100.41 രൂപയുമാണ് ലിറ്ററിന്റെ വില. 34, 37 പൈസ വീതമാണ് വില കൂടിയത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് 1.28 രൂപയും ഡീസലിന് 1.83 രൂപയുമാണ് കൂടിയത്. കഴിഞ്ഞ വർഷത്തേക്കാൾ 25 ദിവസം 150 കിലോമീറ്റർ വീതം ലിറ്ററിന് 50 കിലോമീറ്റർ എന്ന കണക്കിൽ സഞ്ചരിക്കാൻ 1762 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇത്തരത്തിൽ 7979 രൂപയാണ് ചെലവ്. 2020ൽ ഇത് 6216 രൂപയായിരുന്നു.
സ്വകാര്യ ഭക്ഷ്യവിതരണ ശൃംഖലയിലും ഓൺലൈൻ വ്യാപാര വിതരണ മേഖലയിലുമായി ജില്ലയിൽ ആയിരത്തോളം തൊഴിലാളികളാണുള്ളത്. ഒരുസാധനം നിശ്ചിത ദൂരത്തേക്ക് എത്തിക്കാൻ കമ്മിഷൻ എന്ന വ്യവസ്ഥയിലാണ് ഇവരുടെ വരുമാനം. വില വർദ്ധനവിന്റെ സാഹചര്യത്തിൽ വാഹനത്തിൽ ഇന്ധനം അടിക്കാൻ അധിക തുക കണ്ടെത്തേണ്ട അവസ്ഥയിലാണ് തൊഴിലാളികൾ. ഇത് കൂടുതൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |