ബംഗളൂരു: തമിഴ്നാട്ടിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ എ.ഐ.എ.ഡി.എം.കെ മുൻ നേതാവ് ശശികലക്കൊപ്പം ജയിൽ ശിക്ഷ വിധിച്ച അടുത്ത ബന്ധു വി.എൻ. സുധാകരൻ ജയിൽ മോചിതനായി. നാലുവർഷത്തെ ജയിൽ വാസത്തിന് ശേഷമാണിത്.
ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു സുധാകരൻ. ഇന്നലെ ചെന്നൈയിലെത്തി.
അവിഹിത സ്വത്ത് സമ്പാദനകേസിൽ ഏറ്റവും ഒടുവിൽ ജയിൽ മോചിതനാകുന്ന വ്യക്തിയാണ് സുധാകരൻ. ശശികലയ്ക്ക് പുറമെ ബന്ധുവായ ഇളവരശിയും ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
2021 ജനുവരി 27നായിരുന്നു ശശികല ജയിൽ മോചിതയായത്. ഇളവരശി ഫെബ്രുവരി അഞ്ചിനും. ഇരുവരും 10 കോടി രൂപ വീതം പിഴ അടയ്ക്കുകയും ചെയ്തിരുന്നു. പിഴ അടയ്ക്കാൻ കഴിയാതെ വന്നതോടെ സുധാകരൻ ജയിലിൽ തന്നെ കഴിയുകയായിരുന്നു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണമെന്നായിരുന്നു വിധി.
ശനിയാഴ്ച മറീന ബീച്ചിലെ മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സമാധിയിൽ ശശികല കണ്ണീരോടെ ആദരാജ്ഞലികളർപിച്ചിരുന്നു. ജയിൽമോചിതയായ ശേഷം ഇതാദ്യമായാണ് ജയലളിതയുടെ സഹായിയായി വർത്തിച്ചിരുന്ന വി.കെ ശശികല മറീന ബീച്ചിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |