ഒറ്റപ്പാലം: ശക്തമായ മഴയെ തുടർന്ന് മലമ്പുഴ അടക്കം ജില്ലയിലെ പ്രധാന ഡാമുകൾ തുറന്നതിനെ തുടർന്ന് ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയർന്നത് അതിവേഗം. മലമ്പുഴയ്ക്കു പുറമെ ഭാരതപ്പുഴയിലേക്ക് വെള്ളമെത്തുുന്ന ആളിയാർ, വാളയാർ ഡാമുകൾ കൂടി തുറന്നതോടെയാണ് നിള നിറഞ്ഞൊഴുകിയത്. തീരവാസികൾക്ക് അധികൃതർ അതിജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വാളയാർ ഡാം ഇന്നലെ വൈകീട്ടോടെയാണ് തുറക്കാൻ തീരുമാനമായത്. രണ്ട് ദിവസമായി മലമ്പുഴ, ആളിയാർ ഡാം നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. മലമ്പുഴ ഓരോ ഷട്ടറുകളും 25 സെന്റിമീറ്റർ ആണ് തുറന്നിരിക്കുന്നത്. മലമ്പുഴയുടെ വൃഷ്ടിപ്രദേശത്തും, കവ മേഖലയിലും ശക്തമായ മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള വെള്ളമൊഴുക്കും ശക്തമാണ്.
മഴയും, വൃഷ്ടിപ്രദേശത്തെ വെള്ളമൊഴുക്കും തുടർന്നാൽ മലമ്പുഴ ഷട്ടറുകൾ ഇനിയും ഉയർത്തേണ്ടി വരും. ഇത് ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നതിന് വഴിവയ്ക്കുമോയെന്ന് ആശങ്കയുണ്ട്. ഇന്നലെ വൈകീട്ട് മുതൽ ഭാരതപ്പുഴ ഇരുകരയും മുട്ടിയാണ് ഒഴുകുന്നത്. ഡാമുകളിൽ നിന്നുള്ള വെള്ളവും, രാത്രി മഴ തുടർന്നാലും ഭാരതപ്പുഴയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.
ഇന്നലെ രാവിലെ തുടങ്ങിയ മഴ വൈകീട്ടു വരെ പെയ്തിരുന്നു. കൂടാതെ കനത്ത മഴയിൽ പ്രധാന കൈവഴികളായ തൂതപ്പുഴയും ഗായത്രിപ്പുഴയും ചീരക്കുഴിയും നിരവധി വലിയ തോടുകളും കരകവിഞ്ഞൊഴുകിയാണ് ഭാരതപ്പുഴയിൽ വന്നു ചേരുന്നത്. തോടുകളും കൈവഴികളും തീരങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. രണ്ട് പ്രളയം നൽകിയ അനുഭവങ്ങളാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.
പുഴ കരകവിഞ്ഞെത്തിയാൽ ദുരിതത്തിലാകുന്ന തീരമേഖലകളിൽ സന്നദ്ധ പ്രവർത്തകർ രക്ഷാപ്രവർത്തനങ്ങൾക്ക് ഒരുക്കം നടത്തിക്കഴിഞ്ഞു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരം, കണ്ണിയമ്പുറം, ഷൊർണൂർ നമ്പ്രം പ്രദേശം, മുണ്ടായ, ഗണേശ്ഗിരി, നെടുങ്ങോട്ടൂർ, പരുത്തിപ്ര മേഖലകൾ എന്നിങ്ങനെ പല തീരഭാഗങ്ങളിലും ജനങ്ങൾ ജാഗ്രതയിലാണ്.
ഷൊർണൂർ: തോടുകൾ നിറഞ്ഞ് കവിഞ്ഞു നിള രൗദ്രഭാവത്തിലായതിനെ തുടർന്ന് ഗണേഷ് ഗിരിയിൽ തോട്ടിൽ കിടന്നിരുന്ന വലിയ പൈപ്പ് ഒഴുകിപ്പോകാതിരിക്കാൻ നാട്ടുകാർ ചേർന്ന് കരക്ക് കയറ്റി. വാർഡ് കൗൺസിലർ ഇ.പി. നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കഴിഞ്ഞ രണ്ട് പ്രളയത്തിന്റെയും ഞെട്ടൽ വിട്ടു മാറാത്ത നൂറ് കണക്കിന് വീടുകളാണ് ഷൊർണൂർ മേഖലയിലുള്ളത്. അടിയന്തര സാഹചര്യത്തിൽ പൊലീസ്, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവർ ചേർന്ന് ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും നഗരസഭാ അധികൃതർ നടപടി തുടങ്ങിക്കഴിഞ്ഞു.
നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ തുടർച്ചയായി പെയ്ത മഴയിൽ ചുരം റോഡിന് കുറുകെ വീണ മരം കൊല്ലങ്കോട് ഫയർഫോഴ്സും പോത്തുണ്ടി വനംവകുപ്പ് ഉദ്യോഗസ്ഥരും മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പ്രദേശത്ത് നിലവിൽ ക്യാമ്പുകൾ തുറന്നിട്ടില്ലെന്നും കാര്യമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ചിറ്റൂർ തഹസിൽദാർ ഡി. അമൃതവല്ലി അറിയിച്ചു. മഴ ശക്തമാകുന്നത് മുന്നിൽ കണ്ട് ക്യാമ്പുകൾ ഒരുക്കുന്നതിന് വി.ഇ.ഒമാരുടെ നേതൃത്വത്തിൽ സ്കൂളുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും തഹസിൽദാർ അറിയിച്ചു.
ഒറ്റപ്പാലം: താലൂക്കിലെ വെള്ളിനേഴി വില്ലേജിൽ കൊളക്കാട് നിന്നും കുറുവെട്ടൂർ പോകുന്ന റോഡിൽ ഒരു വശത്ത് മണ്ണിടിഞ്ഞെങ്കിലും ഗതാഗത തടസം ഇല്ലെന്ന് റവന്യൂ അധികൃതർ അറിയിച്ചു. മറുവശത്തുകൂടി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. റോഡ് പൂർവ സ്ഥിതിയിലാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കും.
ഒറ്റപ്പാലം: ചളവറ മാമ്പറ്റപ്പടിയിൽ ഉണ്ടായ ഇടിമിന്നലിൽ ടി.വി സ്റ്റാൻഡ് പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് പരിക്കേറ്റു.15ഉം 12ഉം വയസ്സുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. 40 ദിവസം പ്രായമായ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കയിലിയാട് പാറക്കൽ പ്രദീപിന്റെ മക്കളായ അക്ഷയ്, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്. ടി.വി കണ്ടുകൊണ്ടിരിക്കുന്നതിനിടെ ഇടിമിലേറ്റ് ടി.വി വച്ചിരുന്ന ഗ്ലാസ് സ്റ്റാൻഡ് പൊട്ടിത്തെറിക്കുകയായിരുന്നു. മിന്നലിൽ ടി.വിയുടെ സെറ്റ് ടോപ്പ് ബോക്സും പൊട്ടിത്തെറിച്ചു. സമീപത്തെ അങ്കണവാടി ഉൾപ്പെടെ നിരവധി വീടുകളിലെ സ്വിച്ച് ബോർഡുകളും തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |