സുൽത്താൻ ബത്തേരി: നെൽകൃഷിയ്ക്ക് ഭീഷണിയായി പാടങ്ങളിൽ കളകൾ നിറയുന്നു. കർണാടക ആന്ത, തലെക്കെട്ടൻ, കവട, പൂപ്പുല്ല് തുടങ്ങിയ കളകളാണ് നെൽവയലുകളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കതിർചാടാറായി നിൽക്കുന്ന നെൽചെടികളേക്കാളും ഉയരത്തിലാണ് കളകൾ വളർന്ന് നിൽക്കുന്നത്. നെൽച്ചെടിയുടെ വളർച്ചയെ കളകൾ മുരടിപ്പിക്കുകയും വിളവിനെ കാര്യമായി ബാധിക്കുകയും ചെയ്യുമെന്നാണ് കർഷകർ പറയുന്നത്. നെൽച്ചെടിയ്ക്ക് നൽകുന്ന വളം മുഴുവൻ കളകളാണ് വലിച്ചെടുക്കുക.
ഞാറ് പറിച്ച് നാട്ടി വെച്ച നെൽ വയലുകളേക്കാളും വിതച്ച വയലുകളിലാണ് കളകൾ വ്യാപകമായി കണ്ടുവരുന്നത്. കഴിഞ്ഞ പ്രളയത്തിന് ശേഷമാണ് വയലുകളിൽ കളകൾ വ്യാപകമായി കാണാൻ തുടങ്ങിയത്. ആദ്യ പ്രളയത്തിന് ശേഷം അത്രവ്യാപകമല്ലാത്ത രീതിയിൽ കർണാടക ആന്ത നെൽവയലുകളിൽ കാണാൻ തുടങ്ങിയിരുന്നു.
എന്നാൽ കഴിഞ്ഞ പ്രളയത്തിന് ശേഷമുള്ള ഇത്തവണത്തെ നഞ്ച കൃഷിയിലാണ് കളകളുടെ വ്യാപനം ശക്തമായത്.നെന്മേനി, നൂൽപ്പുഴ പാടശേഖരങ്ങളിലുള്ള പലകർഷകർക്കും കൃഷിയിറക്കി രണ്ട് മാസം കഴിഞ്ഞപ്പോഴെക്കും രണ്ട് തവണ കളകൾ നീക്കം ചെയ്യേണ്ടി വന്നു. കതിർ ചാടുന്നതിന് മുമ്പ് കളകൾ പറിച്ചു നീക്കിയില്ലെങ്കിൽ അത് നെൽകൃഷിയെ കാര്യമായി ബാധിക്കുമെന്നതിനാൽ എന്ത് നഷ്ടം സഹിച്ചാണെങ്കിലും കളകൾ പറിച്ചു മാറ്റാൻ കർഷകർ നിർബന്ധിതരാവുകയാണ്.
നെൽകൃഷിയിറക്കിയതിനേക്കാൾ കൂടുതൽ തുക കളകൾ നീക്കം ചെയ്യാൻ കർഷകർ ചെലവഴിച്ചുകഴിഞ്ഞു. പ്രാണി ശല്യവും കനത്ത മഴയുമെല്ലാം പ്രതിസന്ധിയായുള്ളതിന്റെ കൂടെയാണ് കളശല്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |