ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ നടപ്പാക്കേണ്ട 13 ഇന പരിഷ്കാരങ്ങളെക്കുറിച്ചും പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളും വിശദീകരിച്ച് പി.സി.സി അദ്ധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദു, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതി. പഞ്ചാബിന്റെ ഉയിർത്തെഴുന്നേൽപ്പിനുള്ള അവസാന അവസരമെന്ന് വിശേഷിപ്പിച്ചാണ് സിദ്ദുവിന്റെ കത്ത്.
17 വർഷത്തെ രാഷ്‌ട്രീയ ജീവിതത്തിന്റെ അനുഭവത്തിലും പഞ്ചാബിലെ സാധാരണ പാർട്ടി പ്രവർത്തകരുമായി നടത്തിയ ചർച്ചയിലും മനസിലാക്കിയ കാര്യങ്ങളാണ് കത്തിൽ വിശദീകരിക്കുന്നതെന്ന് സിദ്ദു പറയുന്നു.
'പഞ്ചാബിന്റെ ഉയർത്തെഴുന്നേൽപ്പിനുള്ള അവസാന അവസരമാണിത്. സാമ്പത്തികമായി മുന്നിലായിരുന്ന സംസ്ഥാനം മുൻ ഭരണാധികാരികളുടെ കെടുകാര്യസ്ഥത മൂലം ഇന്ന് കടക്കെണിയിലാണ്. ഇതിനൊരു പരിഹാരമെന്ന നിലയിൽ പുതിയ പഞ്ചാബ് മോഡലാണ് താൻ മുന്നോട്ടുവയ്ക്കുന്നതെന്ന് സിദ്ദു വ്യക്തമാക്കി.
സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയയുടെ ആധിപത്യം അവസാനിപ്പിക്കുക, തൊഴിലില്ലായ്മ, വൈദ്യുതിക്ഷാമം തുടങ്ങിയവ പരിഹരിക്കുക, പിന്നാക്കക്കാരുടെയും ദളിതരുടെയും ക്ഷേമം ഉറപ്പാക്കുക, മദ്യമാഫിയയ്ക്ക് മുക്കുകയറിടുക, മണൽക്കടത്ത് നിയന്ത്രിക്കുക, കാർഷിക മേഖലയിൽ അടക്കം അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുക, വനിതാ, യുവ ശാക്തീകരണം, കൊട്കാപുര, ബെഹ്ബാ കലാൻ വെടിവയ്പും സിക്ക് മതഗ്രന്ഥത്തെ അപമാനിച്ച സംഭവവും അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കുക തുടങ്ങിയ വിഷയങ്ങളാണ് കത്തിൽ പരാമർശിക്കുന്നത്.
ഒക്ടോബർ 15ന് തയാറാക്കിയ കത്ത് സോണിയയ്ക്ക് അയച്ച ശേഷം സിദ്ധു മാദ്ധ്യമങ്ങൾക്ക് നൽകുകയായിരുന്നു. കത്തിൽ കോൺഗ്രസ് നേതാവ് എന്നു മാത്രമെ വിശേഷിപ്പിച്ചിട്ടുള്ളൂ. ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കണ്ട് ചർച്ച നടത്തി പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച ശേഷമാണ് അദ്ദേഹം കത്ത് തയാറാക്കിയത്.
മുൻ മുഖ്യമന്ത്രി അമരീന്ദറിന് 18 നിർദ്ദേശങ്ങൾ സിദ്ദു സമർപ്പിച്ചിരുന്നു. അവ നടപ്പാക്കാത്തത് തിരിച്ചടിയാകുമെന്ന് കഴിഞ്ഞ ദിവസം ഹൈക്കമാൻഡുമായുള്ള ചർച്ചയിൽ സിദ്ദു ചൂണ്ടിക്കാട്ടിയിരുന്നു. സിദ്ദുവിന്റെ സമ്മർദ്ദങ്ങൾക്കൊടുവിലാണ് ഹൈക്കമാൻഡ് നിർദ്ദേശ പ്രകാരം കഴിഞ്ഞ സെപ്തംബറിൽ അമരീന്ദർ രാജിവച്ചത്. ശേഷം അധികാരമേറ്റ മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിക്ക് ഭീഷണി ഉയർത്തുന്നതാണ് സിദ്ദുവിന്റെ പുതിയ കത്ത്. തന്റെ അഭിപ്രായങ്ങൾ ഛന്നി മാനിക്കുന്നില്ലെന്ന് പറഞ്ഞാണ് സിദ്ധു പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |