തൃശൂർ : അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കനത്ത മഴയിൽ തീരദേശവും വെള്ളത്തിൽ മുങ്ങി. പുതുക്കാട് വടക്കേതൊറവിൽ മണ്ണിടിച്ചിലുണ്ടായെങ്കിലും ആളപായമില്ല. പുത്തൂരിൽ മാത്രം അറുപതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇന്നലെ രാവിലെ മഴ കുറവായിരുന്നെങ്കിലും ഉച്ചയോടെ എല്ലാ സ്ഥലങ്ങളിലും മഴ ശക്തമായി.
തീരദേശത്ത് താഴ്ന്ന പ്രദേശങ്ങളും, ഉൾനാടൻ റോഡുകളും വെള്ളക്കെട്ടിലായി. വൈകീട്ടോടെ കനോലി കനാൽ കരകവിഞ്ഞതോടെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറി. ചെന്ത്രാപ്പിന്നിയിൽ തോടുകൾ കവിഞ്ഞ് ദേശീയ പാതയിലൂടെയാണ് ഒഴുകുന്നത്. ചില വീടുകൾക്കുള്ളിലും വെള്ളം കയറി.
നിലവിൽ എല്ലാ കാര്യങ്ങളും നിയന്ത്രണ വിധേയമാണെന്ന് കളക്ടർ പറഞ്ഞു. പൊലീസ്, ഫയർ ഫോഴ്‌സ്, റവന്യൂ, ആരോഗ്യ വിഭാഗങ്ങളോട് സജ്ജരായിരിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ചാലക്കുടിയിലും പരിയാരത്തും മാത്രമാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ആരോഗ്യ വകുപ്പ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നമ്പർ 940006621, 9400066922, 9400066925.
ജലനിരപ്പ് ഉയരുന്നു
മണലി പുഴ, ചാലക്കുടി പുഴ, ഭാരതപ്പുഴ, കരുവന്നൂർ പുഴ, കുറുമാലി, കനോലി കനാൽ എന്നിവയിലെല്ലാം ജലനിരപ്പ് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഭൂരിഭാഗം പുഴകളിലും ജലനിരപ്പ് സുരക്ഷിത പരിധി കടന്നു. തീരങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പുലർത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ തുറക്കുന്നതോടെ പുഴകളിലെ ജലനിരപ്പ് കൂടുതൽ ഉയരും. ജില്ലയിൽ മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്ന് മണ്ണുസംരക്ഷണ വിഭാഗം കണ്ടെത്തിയ സ്ഥലങ്ങളിലെ 415 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റുമായി നേരിട്ട് വിളിച്ച് കളക്ടർ
മഴക്കെടുതിയും വെള്ളക്കെട്ട് ഭീഷണിയും കൂടുതൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാരെ നേരിട്ട് വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കളക്ടർ. ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും കളക്ടർ ഹരിത വി. കുമാർ ആവശ്യപ്പെട്ടു. തഹസിൽദാർമാരോടും വില്ലേജ് ഓഫീസർമാരോടും പൂർണ്ണസമയം ഫീൽഡിൽ ഉണ്ടാകണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
മണലിപ്പുഴയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. അതുകൊണ്ട് ഇവിടത്തെ തീരങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ഉദ്യോഗസ്ഥരും പ്രാദേശികമായി നൽകുന്ന നിർദ്ദേശങ്ങളും പാലിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
പീച്ചിയിൽ റെഡ് അലർട്ട്
ഡാമുകളിലേക്കുള്ള നീരൊഴുക്ക് അതിശക്തമായതോടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയർന്ന് തുടങ്ങി. പീച്ചി ഡാമിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ റെഡ് അലർട്ട് നൽകി. നിലവിൽ നാല് ഷട്ടറുകളും 20 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്. വാഴാനിയുടെ ഷട്ടറുകൾ നാലു സെന്റി മീറ്റർ ആയിരുന്നത് ആറാക്കി. ആവശ്യമെങ്കിൽ ഇനിയും ഉയർത്തും. ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ പത്ത് സെന്റി മീറ്ററാക്കി ഉയർത്തി. ജലവിതാനം ഉയരുന്നതിനുസരിച്ച് 15 സെന്റി മീറ്റർ വരെ ഉയർത്താൻ അനുവാദം നൽകി. ഘട്ടം ഘട്ടമായി 2.5 സെന്റി മീറ്റർ വീതം ഉയർത്താനാണ് നിർദ്ദേശം. പൂമല, പെരിങ്ങൽകുത്ത് എന്നിവയുടെ ഷട്ടറും കൂടുതൽ ഉയർത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |