കൊച്ചി: ചിത്രീകരിച്ചത് ഐ ഫോണിൽ. നേടിയത് രണ്ട് അവാർഡുകൾ. മികച്ച ഛായാഗ്രാഹകനും കളറിസ്റ്റിനുമുള്ള അവാർഡുകൾ. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത 'കയറ്റം' ചന്ദ്രു ശെൽവരാജിനും ലിജു പ്രഭാകരറിനും അംഗീകാരമായി. ആദ്യത്തെ സിനിമയ്ക്ക് മലയാളനാട്ടിൽനിന്ന് മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് നേടുകയാണ് തമിഴ്‌നാട് സ്വദേശി ചന്ദ്രു ശെൽവരാജ്.
'അവാർഡ് നൽകിയ മലയാളത്തിന് നന്ദി. സിനിമയിലെ സഹപ്രവർത്തകരുടെ പിന്തുണയും വിശ്വാസവുമാണ് നേട്ടത്തിന് പിന്നിൽ. നല്ല ടീം വർക്കായിരുന്നു.' ചെന്നൈയിൽ നിന്ന് ചന്ദ്രു ശെൽവരാജ് 'കേരളകൗമുദി'യോട് പറഞ്ഞു.
കൊവിഡ് കാലത്ത് വെല്ലുവിളികളോടെ ആരംഭിച്ചതാണ് സിനിമ. ഐ ഫോണിലാണ് ഷൂട്ട് ചെയ്തത്. 25 ദിവസം ഹിമാലയത്തിലും ഷൂട്ടിംഗ് ഉണ്ടായിരുന്നു.തമിഴിലെ പ്രശസ്ത കാമറാമാൻ തിരുവിന്റെ ശിഷ്യനാണ് ചന്ദ്രു. മൂന്നരവർഷം അസിസ്റ്റന്റായി പ്രവർത്തിച്ചു. സ്വതന്ത്ര ഛായാഗ്രഹകനായ സിനിമയാണ് 'കയറ്റം'. വാനമകൻ, ജനതാ ഗാരേജ്, മെർക്കുറി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഒപ്പിയെടുത്തത് ഹിമാലയൻ ചാരുത
ഐ ഫോൺ 10 എക്സ് മൊബൈൽ ഫോണിലാണ് കയറ്റം ചിത്രീകരിച്ചത്. ഹിമാലയൻ ചാരുത ഒപ്പിയെടുത്ത മിടുക്കിന് ചന്ദ്രു സെൽവരാജിനും നിറവിന്യാസങ്ങളെ കഥാതന്തുവിൽ സമർത്ഥമായി ലയിപ്പിച്ച കളർ ഗ്രേഡിംഗ് മികവിന് ലിജു പ്രഭാകറിനുമാണ് അവാർഡുകൾ ലഭിച്ചത്.
അപകടകരമായ ഹിമാലയൻ പർവതപാതകളിലാണ് കയറ്റം ചിത്രീകരിച്ചത്. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെയെന്ന ചോദ്യമാണ് കഥാതന്തു. മായ എന്ന പുരാതന തത്വചിന്തയാണ് ചിത്രം മുന്നോട്ടുവയ്ക്കുന്ന മറ്റൊരു വിഷയം. പാട്ടുകളും നിറങ്ങളും നിറച്ച ചിത്രകഥ പോലെയാണ് കഥപറച്ചിൽ.
മൊബൈൽ ഫോണിലാണ് ചിത്രീകരണം എന്നതുൾപ്പെടെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് കയറ്റം. ചിത്രത്തിൽ മഞ്ജുവാര്യർക്കൊപ്പം വേദ്, ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വെല്ലുവിളികൾ നേരിട്ട് ഒരുക്കിയ കയറ്റത്തിന് ലഭിച്ച അംഗീകാരമാണ് അവാർഡുകളെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |