# കുട്ടനാട് - അപ്പർ കുട്ടനാട് പൂർണമായും വെള്ളത്തിൽ
ആലപ്പുഴ: ജില്ലയിലും മലയോര മേഖലയിലും മഴ തുടരുന്നതും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടതും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളെ പൂർണമായും വെള്ളത്തിൽ മുക്കി. പമ്പ ഡാം തുറക്കേണ്ടിവന്നാൽ വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാകും. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി.
നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കുട്ടനാട് താലൂക്കിലെ മുഴുവൻ പഞ്ചായത്ത് പ്രദേശങ്ങളിലും വെള്ളം കയറി. പലയിടത്തും ഗതാഗതം തടസപ്പെടും വിധം റോഡുകൾ മുങ്ങി. ആലപ്പുഴ -ചങ്ങനാശേരി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. ഇതോടെ നവീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടു. പമ്പ, അച്ചൻ കോവിൽ, മണിമല ആറുകൾ കരകവിഞ്ഞാണ് ഒഴുകുന്നത്.
പ്രളയജലം കടലിലേയ്ക്ക് ഒഴുക്കുന്ന തോട്ടപ്പള്ളി പൊഴിമുഖവും തണ്ണീർമുക്കം ബണ്ടും തുറന്നിട്ടുണ്ട്. എന്നാൽ കായംകുളം കായലിലേക്ക് വെള്ളം ഒഴുകിയെത്തുന്ന തൃക്കുന്നപ്പുഴ ചീപ്പിന്റെ രണ്ട് ഷട്ടറുകളുടെ ഭാഗത്ത് ബണ്ട് നിർമ്മിച്ചതിനാൽ നീരൊഴുക്ക് തടസപ്പെട്ടു. ലീഡിംഗ് ചാനൽ, ദേശീയ ജലപാത, ഡാണാപ്പടി തോട്, പുളിക്കീഴ് ആറ് എന്നിവിടങ്ങളിലൂടെയാണ് പ്രളയ ജലം ഒഴുകിയെത്തുന്നത്.
പ്രധാന തോടുകൾക്ക് കുറുകെ നിർമ്മിച്ച ഓരുമുട്ട് പൂർണമായും നീക്കാത്തതും നീരോഴുക്കിന് തടസമായിട്ടുണ്ട്. കുട്ടനാട്ടിലെ പ്രധാന തോടുകളുടെയും ലീഡിംഗ് ചാനലിന്റെയും ആഴക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നു. വീയപുരത്ത് വാണിംഗ് വാട്ടർ ലെവലിന്റെ ഇരട്ടിയിലധികമാണ് ജലനിരപ്പ്. പമ്പയാറും അച്ചൻ കോവിലാറും തൊടിയൂർ-ആറാട്ടുപുഴ തോടും കരകവിയാനുള്ള സാദ്ധ്യതയുള്ളതിനാൽ റവന്യു അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിച്ചു.
തയ്യാറെടുപ്പോടെ റവന്യു വകുപ്പ്
അടിയന്തര സാഹചര്യം നേരിടാൻ ജില്ലയിലെ ആറ് താലൂക്കുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് റവന്യു വകുപ്പ് തയ്യാറെടുപ്പുകൾ ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാനുള്ള കെട്ടിടങ്ങളും കണ്ടെത്തി. ആരോഗ്യം, പഞ്ചായത്ത്, നഗരസഭ, കെ.എസ്.ഇ.ബി, ഫയർഫോഴ്‌സ്, പൊലീസ്, ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പുകളെ ഓരോ താലൂക്കിലും ഏകോപിപ്പിച്ച് തഹസീൽദാർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിൽ കടലാക്രമണം നേരിടാനുള്ള പ്രവർത്തനങ്ങളും ഊർജിതമാക്കി.
(ഇന്നലെ വൈകിട്ട് വരെയുള്ള കണക്ക്)
ദുരിതാശ്വാസ ക്യാമ്പുകൾ 34
കുടുംബങ്ങൾ 512
ആകെ 1,921 പേർ
""
2018ന് സമാനമായ പ്രളയം ഉണ്ടായാൽ മുഴുവൻ കുടുംബങ്ങളെയും മാറ്റി പാർപ്പിക്കും. ജില്ലയിലെ ആറ് താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ സജ്ജമാണ്.
റവന്യു വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |