തൃശൂർ: ലഘുമേഘ വിസ്‌ഫോടനങ്ങൾ ഈ തുലാവർഷക്കാലത്ത് ഇനിയും സംഭവിക്കാമെന്നും അതീവ പരിസ്ഥിതി ലോലമായ മലഞ്ചെരിവുകൾ ഏറെയുള്ളതിനാൽ സംസ്ഥാനത്ത് അത് പ്രളയസമാനമായ സ്ഥിതി വിശേഷമുണ്ടാക്കാം എന്നുമുള്ള നിഗമനത്തിലാണ് കാലാവസ്ഥാ ഗവേഷകർ.
മേഘങ്ങളുടെ പാറ്റേണും അറബിക്കടലിൽ ന്യൂനമർദ്ദം കൂടിക്കൂടി വരുന്നതും മേഘവിസ്‌ഫോടനങ്ങൾക്കും പെട്ടെന്നുള്ള മഴയ്ക്കും വഴിയൊരുക്കിയേക്കും. ചുഴലിക്കാറ്റും കൂടി വരികയാണ്. ഏത് സമയത്തും അപ്രതീക്ഷിത മഴയുണ്ടാകാമെന്നും അതിന് അനുസരിച്ചുള്ള പ്രതിരോധം ഒരുക്കേണ്ടതുണ്ടെന്നും ശാസ്ത്രജഞർ ചൂണ്ടിക്കാട്ടുന്നു.
ഈ വർഷവും തുടരെത്തുടരെ ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുമുണ്ടായി. കാലാവസ്ഥയിൽ പെട്ടെന്ന് മാറ്റമുണ്ടാകുന്നതിനാൽ ഒന്നോ രണ്ടോ ദിവസത്തിനപ്പുറം മഴയും പ്രളയവുമൊന്നും പ്രവചിക്കാനാവുന്നുമില്ല. അറബിക്കടലിലും ചുഴലിക്കാറ്റുകളുടെ എണ്ണം കൂടുന്നുമുണ്ട്. ദിവസം 24 സെന്റീമീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്രമഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർവചിക്കുന്നതെങ്കിലും മഴ എപ്പോൾ ലഭിക്കുന്നുവെന്നതാണ് നിർണ്ണായകം. 24 സെന്റീമീറ്റർ മഴ മണിക്കൂറിൽ ഒരു സെന്റീമീറ്റർ അളവിൽ ലഭിക്കുമ്പോൾ സ്ഥിതി നിയന്ത്രിക്കാനാകും. എന്നാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ അളവ് മഴ പെയ്യുന്നുവെന്നതാണ് ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്. ലഘു മേഘവിസ്‌ഫോടനമുണ്ടായ ചാലക്കുടിയിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ പെയ്തത് 130 മില്ലീമീറ്റർ മഴയാണ്. കൂടപ്പുഴയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ 180 മില്ലീമീറ്റർ മഴയും പെയ്തു.
മേഘവിസ്‌ഫോടനം ഇങ്ങനെ
ഒരു മണിക്കൂറിൽ 10 സെന്റീമീറ്റർ മഴ, ഈ അളവിനോടടുത്ത മഴ ലഘുമേഘ വിസ്‌ഫോടനമാകാം
ഘടനയിൽ വലിയ മാറ്റം സംഭവിച്ച് ഉണ്ടാകുന്ന കൂമ്പാര മേഘങ്ങൾ ശക്തമായി പെയ്യുന്നു
മേഘങ്ങൾ അന്തരീക്ഷത്തിന്റെ താഴെത്തട്ടിൽ നിന്ന് 15 കിലോമീറ്റർ ഉയരത്തിൽ വരെയെത്താം
കൂമ്പാരമേഘങ്ങൾ ശക്തമായ വൈദ്യുതി പ്രവാഹത്തിനും ആലിപ്പഴം വീഴ്ചയ്ക്കും വഴിയൊരുക്കും
മഴമാപിനികൾ പോരാ
കേരളത്തിൽ മുൻകാലങ്ങളിലും മേഘവിസ്‌ഫോടനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ട്. എന്നാൽ കൃത്യമായും സൂക്ഷ്മമായും മഴയെ അളക്കാനുള്ള മാപിനികൾ കേരളത്തിൽ കുറവാണെന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ട് പ്രവചനങ്ങളിലും പാളിച്ചകളുണ്ടാകുന്നുണ്ട്. കൂമ്പാരമേഘങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത മലയോര മേഖലകൾ കേന്ദ്രീകരിച്ചാണെന്ന് പറയുന്നുണ്ടെങ്കിലും എവിടെ ഉണ്ടാകുമെന്ന് മുൻകൂട്ടി പറയാൻ കഴിയുന്നില്ല. കാലാവസ്ഥാ ഗവേഷണം കൂടുതൽ ശാസ്ത്രീയമാകേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കൂമ്പാരമേഘങ്ങൾ തുലാവർഷക്കാലത്ത് കൂടാറുണ്ട്. സൈബീരിയൻ മേഖലയിൽ നിന്നുള്ള കാറ്റ് വരണ്ടകിഴക്കൻ കാറ്റായി തമിഴ്‌നാട് കടന്ന് കേരളത്തിന് മുകളിലെത്തുമ്പോൾ, കാലവർഷത്തിന്റെ ശേഷിപ്പായി പടിഞ്ഞാറൻ കാറ്റുമായി കൂട്ടിമുട്ടും. അതുകൊണ്ടാണ് തുലാവർഷക്കാലത്ത് ഈ പ്രതിഭാസമുണ്ടാകുന്നത്.
ഡോ. ഗോപകുമാർ ചോലയിൽ
കാലാവസ്ഥാ ഗവേഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |