കൊച്ചി: താഴെത്തട്ടിലുള്ള തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകളെയും പരിശീലിപ്പിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) മുൻകൈ എടുക്കണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ലേബർ കോഡ് സംബന്ധിച്ച് കിലെ പാലാരിവട്ടം റിനെയിൽ സംഘടിപ്പിച്ച ശില്പശാലയുടെ രണ്ടാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് നോക്കുകൂലിക്ക് എതിരായും മെച്ചപ്പെട്ട ഉല്പാദനക്ഷമതയ്ക്കു വേണ്ടിയും തൊഴിലാളി നേതാക്കൾ ഒരുമിക്കുമ്പോഴും താഴെത്തട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. നിയമം വഴി മാത്രം അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. ശക്തമായ ബോധവത്കരണം വേണം. നോക്കുകൂലി അവകാശമാണെന്ന് പറയരുത്. എന്നാൽ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുവാനും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനും മെച്ചപ്പെട്ട കൂലി വ്യവസ്ഥയ്ക്കും കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സ്വകാര്യമേഖലയിൽ ഉല്പാദനക്ഷമതയുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കാൻ സഹായിക്കുന്ന ട്രേഡ് യൂണിയൻ പ്രവർത്തകർ പൊതുമേഖലയിൽ ഇത്തരം സഹകരണം നല്കാത്തത് നിർഭാഗ്യകരമാണെന്നും ഈ സ്ഥിതിയിൽ മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു.
കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. രാജേന്ദ്രൻ, തോമസ് കടവൻ, കെ.വി. മധുകുമാർ, വി.ജെ. ജോസഫ്, അഡ്വ. റഹ്മത്തുള്ള, തോമസ് ജോസഫ് എന്നിവർ സംസാരിച്ചു. കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ് സ്വാഗതവും കെ. മല്ലിക നന്ദിയും പറഞ്ഞു. രണ്ടുദിവസത്തെ ശില്പശാലയിൽ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെമിനാറും ചർച്ചയും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |