പത്തനംതിട്ട: ഭീതി പരത്തിയ പേമാരിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട രണ്ടായിരത്തോളം ആളുകളെ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലാണ് ഏറെപ്പേരും മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നത്. മഴയ്ക്ക് ശമനമുണ്ടായെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ടെങ്കിലും ജില്ലയുടെ പല ഭാഗങ്ങളിലും ആശങ്ക തുടരുകയാണ്. കഴിഞ്ഞ ദിവസത്തെപ്പോലെ മണിക്കൂറുകൾ നീണ്ട് മഴയില്ലെങ്കിലും ഇടവിട്ട കനത്ത പെയ്ത്ത് താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കുന്നു. മല്ലപ്പള്ളി ടൗൺ വെള്ളത്തിൽ മുങ്ങി. വീടുകളിലും കെ.എസ്.ആർ.ടി സി ഡിപ്പാേയിലും കടകളിലും വെള്ളം കയറി. വായ്പൂര്, കീഴ്വായ്പൂര്, വെണ്ണിക്കുളം, കോട്ടാങ്ങൽ, ശാസ്താംകോയിക്കൽ, കുളത്തൂർമൂഴി, ചേലപ്പുഴക്കടവ്, വെള്ളാവൂർ മേഖലകൾ വെളളത്തിലാണ്. മുണ്ടക്കയത്തിന് സമീപമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മണിമലയറിൽ ഉയർന്ന വെള്ളം ഇന്നലെ വൈകിട്ടോടെ താഴ്ന്നു തുടങ്ങി. ഇൗ മേഖലയിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായിട്ട് രണ്ട് ദിവസം പിന്നിട്ടു.
മണിമലയാറും പമ്പയാറും സംഗമിക്കുന്ന തിരുവല്ല കടപ്ര കീച്ചേരിവാൽക്കടവിലും നെടുമ്പ്രം, പെരിങ്ങര, നിരണം, കുറ്റൂർ മേഖലകളിലും വെള്ളം ഉയർന്നിട്ടുണ്ട്.
മുന്നൂറിലേറെ വീടുകൾ തകർന്നു
27 വീടുകൾ പൂർണമായും 307 വീടുകൾ ഭാഗികമായും തകർന്നു.
മല്ലപ്പള്ളി - പൂർണമായി തകർന്നത് 6, ഭാഗികം 162
റാന്നി - പൂർണമായി തകർന്നത് 19, ഭാഗികം 76
അടൂർ, കോഴഞ്ചേരി-പൂർണമായി തകർന്നത് 2 ഭാഗികം32
കോന്നി - ഭാഗികമായി തകർന്നത് 37
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |