ദുരന്തമേഖലകളിൽ കൈകോർക്കണമെന്ന് മന്ത്രിമാർ
കൊല്ലം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരത്തിന് ജില്ലയിൽ രണ്ടു ദിവസത്തേക്ക് നിരോധനം. മന്ത്റിമാരായ കെ. എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, കളക്ടർ അഫ്‌സാന പർവീൺ എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചേർന്ന യോഗത്തിലാണ് തീരുമാനം.
സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് വിനോദസഞ്ചാര മേഖലയ്ക്ക് അനുമതി നൽകും. വെള്ളം കയറി താറുമാറായ റോഡുകൾ നന്നാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ഉണ്ടാകുമെന്ന് മന്ത്റി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികളും തദ്ദേശസ്ഥാപന ഭാരവാഹികളും ദുരന്തമേഖലകളിൽ കൈകോർക്കണമെന്ന് മന്ത്റി ചിഞ്ചുറാണി ആവശ്യപ്പെട്ടു. കല്ലടയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരവാസികളെ സുരക്ഷിതരാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കളക്ടർ അഫ്‌സാന പർവീൺ അറിയിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലേക്ക് രക്ഷാപ്രവർത്തനത്തിന് അയച്ച ഏഴു വള്ളങ്ങൾക്ക് പുറമെ 20 എണ്ണം കൂടി തൊഴിലാളികൾ സഹിതം സേവന സന്നദ്ധമായിട്ടുണ്ട്. ആവശ്യാനുസരണം ഇവ നിയോഗിക്കാനും യോഗം തീരുമാനിച്ചു.
താലൂക്ക് തലത്തിലുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് തഹസിൽദാർമാർ അവതരിപ്പിച്ചു. ലഭ്യമായ മഴയുടെ തോത്, അണക്കെട്ടിലെ ജലനിരപ്പ്, ജലസ്രോതസുകളുടെ നിലവിലെ സ്ഥിതിവിവരം എന്നിവ പരിശോധിച്ചു. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, എ.ഡി.എം എൻ. സാജിതാ ബീഗം, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, റൂറൽ എസ്.പി. കെ.ബി. രവി, ജില്ലാതല ഉദ്യോസ്ഥർ തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്തു. യോഗത്തിനു ശേഷം ഇരു മന്ത്റിമാരും കോയിക്കൽ ഹൈസ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.
പ്രത്യേക സംഘം
കടൽത്തീരം കേന്ദ്രീകരിച്ച് സുരക്ഷ, പുരനധിവാസ പ്രവർത്തനങ്ങൾക്ക് പ്രത്യേക സംഘം
കിഴക്കൻ മേഖലയിലും മറ്റ് ദുരിതബാധിത പ്രദേശങ്ങളിലും ആവശ്യാനുസരണം ക്യാമ്പുകൾ തുറക്കും
തെന്മല അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതിന് അനുസൃതമായി സാവധാനത്തിൽ ഷട്ടറുകൾ തുറക്കുന്നതിനാൽ വെള്ളപ്പൊക്കം പരമാവധി നിയന്ത്റിക്കാനായി
അച്ചൻകോവിലാറിന്റെ കരയിൽ ഒറ്റപ്പെട്ട 60 കുടുംബങ്ങൾക്ക് ഭക്ഷണം എത്തിച്ചു
വൈദ്യുതിബന്ധം തടസപ്പെട്ടതുമായി ബന്ധപ്പെട്ട് ഒറ്റ ദിവസം ലഭിച്ച 1600 ലേറെ പരാതികളിൽ 90 ശതമാനവും പരിഹരിച്ചു
ആയൂർ- അഞ്ചൽ റോഡിൽ ഗതാഗത നിയന്ത്റണം ഏർപ്പെടുത്തി
ചെങ്കോട്ട- കൊല്ലം ദേശീയപാതയിൽ മണ്ണിടിച്ചിൽ സാദ്ധ്യത മുന്നിൽക്കണ്ട് മുൻകരുതൽ
മഴ പ്രവചനം മുൻനിറുത്തി ദീർഘ- ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും
മഴക്കെടുതിയിൽ കേടുപാട് വന്ന വീടുകളുടെ വിവരം ശേഖരിച്ച് നഷ്ടപരിഹാരം നൽകും
വെള്ളക്കെട്ട് സ്ഥിരമാകുന്ന മേഖലകളിൽ സംരക്ഷണഭിത്തി നിർമ്മിക്കും
വെള്ളക്കെട്ട് പ്രദേശങ്ങളിൽ നിന്ന് പരമാവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |