ഇടുക്കി: ശക്തമായ മഴ ഇനിയും തുടർന്നാൽ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ട് ഉടൻ തുറക്കും. ജലനിരപ്പ് രണ്ടടി കൂടി ഉയർന്നാൽ ഡാം തുറക്കേണ്ടേ അപ്പർ റൂൾ ലെവലെത്തും. ഇന്നലെ വൈകിട്ട് ആറ് വരെയുള്ള കണക്ക് പ്രകാരം 2396.12 അടിയാണ് ജലനിരപ്പ്. ഇത് 2396.86 അടിയിലേക്ക് എത്തിയാൽ ഡാം തുറക്കുന്നതിന് മുന്നോടിയായ രണ്ടാമത്തെ ജാഗ്രതാ നിർദേശമായ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. ഇപ്പോഴത്തെ നീരൊഴുക്ക് അനുസരിച്ച് ഇന്ന് രാവിലെയോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കാനാണ് സാദ്ധ്യത. പിന്നാലെ ഒരടി ഉയർന്നാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. അപ്പർ റൂൾ ലെവലായ 2398.86 അടി പിന്നിട്ടാൽ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് വെള്ളമൊഴുക്കും. ഇതിന് രണ്ടടി കൂടി മതിയാകും. അതിശക്തമായ മഴയിൽ ഒറ്റ ദിവസത്തിനിടെ അഞ്ചടിയോളമാണ് ജലനിരപ്പ് ഉയർന്നത്. ശനിയാഴ്ച രാവിലെ 2391.12 അടിയായിരുന്നു ജലനിരപ്പ്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.
ഇതിന് മുമ്പ് 2018ൽ
ഇതിന് മുമ്പ് മഹാപ്രളയത്തെ തുടർന്ന് 2018 ആഗസ്റ്റിലാണ് ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാം തുറന്നത്. അന്ന് അഞ്ച് ഷട്ടറുകളും ആഴ്ചകളോളം തുറന്നിരുന്നു. ചെറുതോണി പുഴ വഴി ഈ വെള്ളം എത്തുക ലോവർ പെരിയാർ ഡാമിലേക്കാണ്. ഇവിടെ നിന്ന് ഭൂതത്താൻകെട്ട് ഡാം വഴി എറണാകുളം ജില്ലയിലെത്തി ആലുവ വഴി കടലിൽ ചേരും.
ഉത്പാദനം കൂട്ടി കെ.എസ്.ഇ.ബി
ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കാൻ മൂലമറ്റം പവർഹൗസിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം കെ.എസ്.ഇ.ബി കൂട്ടി. 7.274 ദശലക്ഷം വൈദ്യുതിയാണ് ഇന്നലെ ഉത്പാദിപ്പിച്ചത്. ആറ് ജറേറ്ററുകളിൽ അഞ്ചെണ്ണമാണ് നിലവിൽ പ്രവർത്തിപ്പിക്കുന്നത്. ഒരെണ്ണം ഒരു മാസമായി തകരാറിലാണ്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 112.709 ദശലക്ഷം വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഒരു ദിവസം ഒഴുകിയെത്തിയത്.
മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 132.15 അടിയിലെത്തി. ഒറ്റ ദിവസം കൊണ്ട് നാലടിയോളമാണ് ഉയർന്നത്. 142 അടിയാണ് പരമാവധി സംഭരണശേഷി. 6048 ഘനയടി ജലമാണ് ഇന്നലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 1867 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |