ചാലക്കുടി: ഒരു പകൽ മുഴുവൻ നാടും നഗരവും ആശങ്കയുടെ മുൾമുനയിലായിരുന്ന ചാലക്കുടിയിലെ വെള്ളപ്പൊക്ക ഭീഷിണിക്ക് അറുതിയായി. ശനിയാഴ്ച ഉച്ചയ്ക്ക് നിലച്ച മഴ വീണ്ടും ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് പെയ്തത്. ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്‌തെങ്കിലും ശക്തി കുറവായിരുന്നു. വനമേഖലയിലും മഴയുടെ ശക്തി കുറഞ്ഞു. ഞായറാഴ്ച ചാലക്കുടിപ്പുഴയിൽ 3.5 മീറ്റർ വെള്ളമുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ എമർജൻസി ഗേറ്റ് തുറന്നിരിക്കുന്നതിനാലാണ് ഇത്രയും വെള്ളം ഒഴുകുന്നത്. പറമ്പിക്കുളം ഡാമിൽ നിന്നും 4000 ഘന അടി വെള്ളം ഇപ്പോൾ പെരിങ്ങൽക്കുത്തിൽ എത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ചാലക്കുടിയുടെ താഴ്ന്ന പ്രദേശങ്ങളിലുണ്ടായിരുന്ന വെള്ളക്കെട്ടെല്ലാം ഒഴിവായി. പരിയാരം പഞ്ചായത്തിൽ അഞ്ച് കുടുംബങ്ങൾ കൊന്നക്കുഴി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയുള്ള കാഞ്ഞിരപ്പിള്ളി കോളനിയിൽ നിന്നുള്ള 23 ആളുകളാണ് ക്യാമ്പിൽ. ഇത്തവണത്തെ ന്യൂനമർദ്ദത്തിൽ ഇത് രണ്ടാം തവണയാണ് ചാലക്കുടി വലിയ ദുരന്തങ്ങളില്ലാതെ രക്ഷപ്പെട്ടത്. ശനിയാഴ്ച രണ്ട് മണിക്കൂറിനകം നഗരത്തിൽ 130 മില്ലീ മീറ്റർ മഴ പെയ്ത് മലയോരങ്ങളിലായിരുന്നുവെങ്കിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച അപ്രതീക്ഷതിമായി പറമ്പിക്കുളത്ത് നിന്നും 12,000 ഘനയടി വെള്ളം വിട്ടപ്പോഴും ചാലക്കുടി രക്ഷപ്പെട്ടതും തലനാരിഴക്കാണ്. പുഴയിലെ അന്നത്തെ ജല നിരപ്പ് 7 മീറ്ററായിരുന്നു. പക്ഷെ നഗരത്തിലും താഴ്ന്ന പ്രദേശങ്ങളിലും അന്ന് മഴയുണ്ടാകാത്തത് തുണയായി. എങ്കിലും കാലം തെറ്റിയുള്ള മഴയുടെ കലി തുള്ളൽ നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |