റിയാദ്: സൗദി അറേബ്യയിലെ മുസ്ലീം വിശുദ്ധ നഗരമായ മക്കയിലെ ഗ്രാൻഡ് മോസ്കിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകല നിയന്ത്രണം പിൻവലിച്ചു. കൊവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചതോടെ ഗ്രാൻഡ് മോസ്ക് പൂർണ്ണ ശേഷിയിൽ തിരിച്ചെത്തി. ഗ്രാൻഡ് മോസ്കിലും പരിസരത്തും ആളുകളെ സാമൂഹിക അകലത്തിലേക്ക് നയിക്കുന്ന ഫ്ലോർ മാർക്കിംഗുകൾ ഞായറാഴ്ച നീക്കം ചെയ്തു.
മുൻകരുതൽ നടപടികൾ ലഘൂകരിക്കാനും തീർത്ഥാടകരെയും സന്ദർശകരെയും ഗ്രാൻഡ് മോസ്കിലേക്ക് പൂർണ്ണ ശേഷിയിൽ അനുവദിക്കാനുമുള്ള തീരുമാനത്തിന് അനുസൃതമാണിതെന്ന് സൗദി ഔദ്യോഗിക പ്രസ് ഏജൻസി (എസ്.പി.എ) റിപ്പോർട്ട് ചെയ്തു. സാമൂഹിക അകല നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും സന്ദർശകർ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും പള്ളി പരിസരത്ത് മാസ്ക് ധരിക്കുന്നത് തുടരണമെന്നും അധികൃതർ പറഞ്ഞു.
സൗദി അറേബ്യ കൊവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന അണുബാധയിലെ കുറവും വാക്സിനേഷൻ സംഖ്യകളുടെ ഗണ്യമായ മുന്നേറ്റവുമാണ് ഇത്തരമൊരു നീക്കത്തിലേക്ക് അധികൃതരെ നയിക്കുന്നത്. അടച്ച വേദികൾ, ഒത്തുചേരലുകൾ, ഗതാഗതം, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ എന്നിവയിൽ പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്. തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ലെങ്കിലും അടച്ചിട്ട സ്ഥലങ്ങളിൽ നിർബന്ധമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |