ഏപ്രിൽ-സെപ്‌തംബറിലെ ഇറക്കുമതിച്ചെലവ് $2,400 കോടി
കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി നടപ്പുവർഷം (2021-22) ഏപ്രിൽ-സെപ്‌തംബറിൽ കുത്തനെ വർദ്ധിച്ച് 2,400 കോടി ഡോളറിലെത്തി. 2020-21ലെ സമാനകാലത്ത് ഇറക്കുമതിച്ചെലവ് 680 കോടി ഡോളറായിരുന്നു. സെപ്‌തംബറിലെ മാത്രം ഇറക്കുമതി 60.14 കോടി ഡോളറിൽ നിന്നുയർന്ന് 511 കോടി ഡോളറായെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
2020നെ അപേക്ഷിച്ച് വില വൻതോതിൽ കുറയുകയും ആഭരണപ്രേമികൾ, നിക്ഷേപകർ എന്നിവരിൽ നിന്ന് മികച്ച ഡിമാൻഡ് ലഭിക്കുകയും ചെയ്‌തതാണ് ഇറക്കുമതി കൂടാനിടയാക്കിയത്. കഴിഞ്ഞവർഷം പവന് 42,000 രൂപവരെ ഉയർന്ന പവൻവില ഇപ്പോഴുള്ളത് 35,360 രൂപയിലാണ്. ലോകത്ത് ഏറ്റവുമധികം സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ; പ്രതിവർഷം ശരാശരി 800-900 ടൺ.
നടപ്പുവർഷം ഏപ്രിൽ-സെപ്‌തംബറിൽ ഇന്ത്യയിൽ നിന്നുള്ള ജെം ആൻഡ് ജുവലറി കയറ്റുമതിയും കൂടി. 870 കോടി ഡോളറിൽ നിന്ന് 1,930 കോടി ഡോളറിലേക്കാണ് വളർച്ച. അതേസമയം, സ്വർണം ഇറക്കുമതി കൂടുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ വർദ്ധിക്കാനും ഇടയാക്കുമെന്നത് ആശങ്കയാണ്. കയറ്റുമതി-ഇറക്കുമതി എന്നിവ തമ്മിലെ അന്തരമായ വ്യാപാരക്കമ്മി സെപ്‌തംബറിൽ 296 കോടി ഡോളറിൽ നിന്ന് കുതിച്ചുയർന്നത് 2,260 കോടി ഡോളറിലേക്ക്. വിദേശനാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി.
സ്വർണ ഇ.ടി.എഫിലേക്ക്
പണമൊഴുകുന്നു
ഉത്സവകാലത്തിന്റെ പിൻബലത്തിൽ ഇന്ത്യയിൽ ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ഗോൾഡ് ഇ.ടി.എഫ്) വൻതോതിൽ നിക്ഷേപമൊഴുകുന്നു. സെപ്‌തംബറിലെ നിക്ഷേപം 446 കോടി രൂപയാണ്. ആഗസ്‌റ്റിൽ ഒഴുകിയത് 24 കോടി രൂപയായിരുന്നു. ജൂലായിൽ കുറിച്ചത് 61.5 കോടി രൂപയുടെ നഷ്‌ടമായിരുന്നു. ഗോൾഡ് ഇ.ടി.എഫ് ഇടപാടുകളുടെ (ഫോളിയോ) എണ്ണം 14 ശതമാനം ഉയർന്ന് 24.6 ലക്ഷമായിട്ടുണ്ട്.
വലിയ ചാഞ്ചാട്ടം
ആഭ്യന്തര-അന്താരാഷ്‌ട്ര സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് കഴിഞ്ഞവാരമുണ്ടായത്. ഔൺസിന് 1,800 ഡോളറിനടുത്ത് വരെ എത്തിയ രാജ്യാന്തരവില ഇപ്പോഴുള്ളത് 1,766 ഡോളറിൽ. കേരളത്തിൽ പവൻ 35,840 രൂപവരെ ഉയർന്നെങ്കിലും ഇപ്പോൾ 35,360 രൂപ. വരുംദിവസങ്ങളിലും ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |