കൊളംബോ: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യയോട് സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക. രാജ്യത്ത് നിലനില്ക്കുന്ന കടുത്ത ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിനായി അന്താരാഷ്ട്ര വിപണിയിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിന് 500 മില്യൺ ഡോളറിന്റെ സഹായമാണ് ശ്രീലങ്ക ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ഹൈക്കമ്മീഷണറുമായി വായ്പ സംബന്ധിച്ച് ചർച്ചകൾ നടത്തിെന്ന് സിലോൺ പെട്രോളിയം കോർപ്പറേഷൻ (സി.പി.സി) ചെയർമാൻ സുമിത് വിജേസിംഗേ പറഞ്ഞു. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട കരാറിൽ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ശ്രീലങ്ക അസംസ്‌കൃത എണ്ണ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് സിലോൺ, പീപ്പിൾസ് ബാങ്ക് എന്നിവിടങ്ങളിൽ നിന്നുമാണ് ഇതിനുള്ള ധനസഹായം ലഭിക്കുന്നത്. അതേസമയം നിലവിൽ ഈ രണ്ട് ബാങ്കുകൾക്കുമായി സിലോൺ പെട്രോളിയം കോർപ്പറേഷൻ 3.3 ബില്യൺ ഡോളറാണ് തിരിച്ചടയ്ക്കാനുള്ളത്. കടുത്ത വിദേശനാണ്യ പ്രതിസന്ധി നേരിടുന്നതിനിടെയാണ് സഹായത്തിനായി ഇന്ത്യയെ സമീപിക്കാൻ ശ്രീലങ്കൻ സർക്കാർ തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നത് ശ്രീലങ്കയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളി വിടും. ഈ വർഷത്തെ ആദ്യ ഏഴ് മാസത്തിൽ തന്നെ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാൻ ചിലവഴിക്കേണ്ടിവന്ന തുകയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 41.5 ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത്. നിലവിൽ അടുത്ത ജൂലൈ വരെയുള്ള ക്രൂഡ് ഓയിൽ ശേഖരം മാത്രമേ ശ്രീലങ്കയുടെ പക്കലുള്ളു എന്ന് ഊർജ്ജ മന്ത്രി ഉദയ ഗമ്മൻപില കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ അടുത്തിടെ ശ്രീലങ്കയിൽ ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ ടൂറിസം മേഖല കൊവിഡ് കാലത്ത് തകർച്ച നേരിട്ടതോടെ 2020 ൽ ശ്രീലങ്കയുടെ ജി.ഡി.പി യിൽ 3.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |