ഇന്ത്യ -ഇംഗ്ലണ്ട് സന്നാഹ മത്സരം ഇന്ന്
ദുബായ്: ഐ.പി.എൽ ആരവങ്ങളിൽ നിന്ന് ഇനി ലോകകപ്പിന്റെ ആവേശച്ചൂടിലേക്ക്. യു.എ.ഇയും ഒമാനും ആതിഥേയത്വം വഹിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹമത്സരത്തിനായി ഇന്ത്യൻ ഇന്ന് കളത്തിലിറങ്ങുന്നു. ഏകദിനത്തിലെ ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ദുബായിലെ ഐ.സി.സി അക്കാഡമി ഗ്രൗണ്ടിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30മുതലാണ് മത്സരം.
സ്റ്റാർ സ്പോർട്സ് ഹിന്ദിയിലും ഹോട്ട്സ്റ്റാറിലും മത്സരത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും.20ന് ആസ്ട്രേലിയക്കെതിരെയും ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്.ട്വന്റി-20 ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ഇന്നലെ തുടക്കമായെങ്കിലും ഇന്ത്യയും ഇംഗ്ലണ്ടും ഉൾപ്പെടെ റാങ്കിംഗിൽ ആദ്യ 8 സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് സൂപ്പർ 12 റൗണ്ട് മുതലേ മത്സരം ഉള്ളൂ.
23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുന്നത്. 24ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ സൂപ്പർ 12റൗണ്ടിലെ ആദ്യ മത്സരം. റാങ്കിംഗിൽ മുന്നിലുള്ള 8 ടീമുകളും രണ്ട് സന്നാഹ മത്സരം വീതം കളിക്കും.
ലാസ്റ്റ് ചാൻസ്
ലോകകപ്പോടെ ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം ഒഴിയുന്ന വിരാട് കൊഹ്ലിയും പ്രധാന പരിശീലകൻ രവി ശാസ്ത്രിയും കിരീട നേട്ടത്തോടെ തങ്ങളുടെ ചുമതല ഭംഗിയായി ഒഴിയാനുള്ള തയ്യാറെടുപ്പിലാണ്. ഇതുവരെ ഒരു ഐ.സി.സി. കിരീടവും നേടാനായിട്ടില്ലെന്ന ചീത്തപ്പേരും കൊഹ്ലിക്ക് മാറ്റിയെഴുതേണ്ടതുണ്ട്.
മെന്റർ എം.എസ്.ഡി
പ്രഥമ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയ സാക്ഷാൽ എം.എസ്. ധോണി മെന്ററായി എത്തുന്നത് ഇന്ത്യൻ ടീമിന് നൽകുന്ന ആത്മ വിശ്വാസം ചില്ലറയല്ല. നാല്പതാം വയസിൽ തകർപ്പൻ ക്യാപ്ടൻസിയിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിനെ നാലാം വട്ടവും ഐ.പി.എൽ ചാമ്പ്യൻമാരാക്കിയതിന്റെ പകിട്ടിലാണ് എം.എസ്.ഡിയുടെ വരവ്.
ധോണി മെന്ററായി വരുന്നതിന്റെ ആവേശത്തിലാണ് ടീമെന്ന കൊഹ്ലിയുടെ കമന്റിൽ തന്നെ ധോണിയുടെ സാന്നിധ്യം എത്ര വിലയേറിയതാണെന്ന ഉത്തരമുണ്ട്. പ്രതിസന്ധികളെ കൂളായി നേരിടുന്ന ധോണിയുടെ ഉപദേശവും ഡ്രസിംഗ് റൂമിലെ സാന്നിധ്യവും നിർണായക ഘട്ടങ്ങളിൽ കാലിടറിപ്പോകാതിരിക്കാൻ ഇന്ത്യൻ ടീമിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ടീം സെറ്റാകണം
ലോകകപ്പിനിറങ്ങുന്നതിന് മുമ്പ് ഓപ്പണിംഗും ഹാർദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യവുമുൾപ്പെടെയുള്ള കാര്യത്തിൽ ടീം ഇന്ത്യയ്ക്ക് പ്രതിവിധി കണ്ടെത്തേണ്ടതുണ്ട്. രോഹിത് ശർമ്മയ്ക്കൊപ്പം കെ.എൽ രാഹുൽ വേണോ അതോ തുടക്കത്തിലേ വമ്പനടികൾക്ക് മുതിരുന്ന മുംബയ് ഇന്ത്യൻസിൽ രോഹിതിന്റെ സഹതാരമായ ഇഷാൻ കിഷൻ വരണോയെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനത്തിൽ എത്തിയിട്ടില്ലെന്നാണ് വിവരം. പരിചയ സമ്പത്തും ഐ.പി.എല്ലിലെ പ്രകടനവും രാഹുലിനാണ് അനുകൂലം. എന്നാൽ പവർപ്ലേയിൽ പതിയെ തുടങ്ങുതാണ് അദ്ദേഹത്തിന് പകരം ഇഷാനിലേക്ക് ചർച്ചകൾ നീളാൻ കാരണം.രോഹിതും ഇഷാനും വലങ്കൈ-ഇടങ്കൈ കോമ്പിനേഷൻ ആണെന്നതും ഐ.പി.എല്ലിലെ അവസാന രണ്ട് മത്സരങ്ങളിൽ ഈ ജോഡി ക്ലിക്കായെന്നതും ടീം മാനേജ്മെന്റ് പരിഗണിക്കുന്നുണ്ട്.
സമ്പൂർണ്ണ ഓൾ റൗണ്ടർ ആയ ഹാർദ്ദിക് പാണ്ഡ്യ പൂർണമായും ഫിറ്റല്ലാത്തത് പ്രധാന തലവേദനയാണ്. അദ്ദേഹത്തിന്റെ റോളിന് കൃത്യമായി ഒരു പകരക്കാരൻ ടീമിലില്ല. ഹാർദ്ദികിന് ബൗൾ ചെയ്യാൻ കഴിയില്ലെങ്കിൽ കളിച്ചേക്കില്ല.
സ്പിൻ ഡിപ്പാർട്ട്മെന്റിൽ അശ്വിനെ ഉൾപ്പെടുത്തണോയെന്നതിനും ഭുവനേശ്വർ കുമാറിന്റെ ഫോമും ഷർദ്ദുലിനെ അവസാന പതിനൊന്നിൽ ഉൾപ്പെടുത്താനാകുമോയെന്നതിനൊന്നും ഇതുവരെ ഉത്തരമായിട്ടില്ല. സന്നാഹ മത്സരങ്ങളിലൂടെ ഇക്കാര്യങ്ങളിൽ ധാരണയാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ ടീം
കൊഹ്ലി, രോഹിത്, റിഷഭ്,രാഹുൽ,സൂര്യ,ഇഷാൻ, ജഡേജ,അശ്വിൻ,വരുൺ, ചഹർ,താക്കൂർ,ബുംറ,ഷമി, ഭുവനേശ്വർ, ഹാർദ്ദിക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |