ന്യൂഡൽഹി: ലക്നൗവിനും വാരണാസിക്കും ശേഷം ഉത്തർപ്രദേശിന് ബുധനാഴ്ച മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ലഭിക്കും. ഒക്ടോബർ 20 ന് കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെയും മോദിയ്‌ക്കൊപ്പം ചടങ്ങിൽ പങ്കെടുക്കും.
വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ ചടങ്ങിന് സാക്ഷ്യം വഹിക്കും. അതേദിവസം തന്നെ കൊളംബോയിൽ നിന്ന് ബുദ്ധമത സന്യാസിമാരും തീർത്ഥാടകരും ഉൾപ്പടെ 125 അംഗ പ്രതിനിധികളുമായി ആദ്യ അന്താരാഷ്ട്ര വിമാനം കുശിനഗർ വിമാനത്താവളത്തിലെത്തും.
ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് കുശിനഗർ. ഉത്തർപ്രദേശിലെയും വടക്കൻ ബീഹാറിലെയും ബുദ്ധ സ്ഥലങ്ങൾക്ക് സമീപമുള്ള തന്ത്രപ്രധാനമായ സ്ഥലമായതിനാൽ, വരും വർഷങ്ങളിൽ കുശിനഗർ വിമാനത്താവളം വിദേശ വിനോദസഞ്ചാരികളുടെ യാത്രകൾക്ക് ഏറെ സഹായകമാകും.
2016, 2017, 2018, 2019 വർഷങ്ങളിൽ കുശിനഗറിലേക്ക് യഥാക്രമം 8.98 ലക്ഷം, 9.3 ലക്ഷം, 9.7 ലക്ഷം, 10.96 ലക്ഷം വിനോദ സഞ്ചാരികളെത്തിയിരുന്നു. കൊവിഡ് മൂലം 2020 ൽ ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം 3.23 ലക്ഷമായി കുറഞ്ഞു.
590 ഏക്കറിലാണ് കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ലോകോത്തര സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 17.5 കോടി രൂപ ചെലവഴിച്ച നിർമ്മിച്ച എട്ട് നിലകളുള്ള അത്യാധുനിക എയർ ട്രാഫിക് കൺട്രോൾ (എടിസി) ടവർ എയർപോർട്ടിൽ പൂർണമായും പ്രവർത്തനക്ഷമമായി.
വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായുള്ള ക്രമീകരണങ്ങൾ ഈ ആഴ്ച ആദ്യം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലയിരുത്തിയിരുന്നു. 'കുശിനഗറിലെ അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബർ 20 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഈ ചടങ്ങിൽ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ പങ്കെടുക്കും. ശ്രീലങ്കയിൽ നിന്ന് ഒരു പ്രത്യേക പ്രതിനിധി സംഘവും എത്തുന്നുണ്ട്.' -മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |