കൊവിഡ് കാലമായതോടെ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. പുതിയ സിനിമകളും സീരീസുമൊക്കെയാണ് ഈ ഒടിടി പ്ലാറ്റ്‌ഫോമിനെ ഇത്രയും ജനപ്രീയമാക്കാൻ കാരണം. കഴിഞ്ഞ മാസമായിരുന്നു കൊറിയൻ വെബ് സീരീസായ 'സ്‌ക്വിഡ് ഗെയിം' നെറ്റ്ഫ്ലിക്‌ൽ റിലീസ് ചെയ്തത്.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലോകത്ത് തന്നെ ഏറ്റവും കടുതൽ പ്രേക്ഷകരുള്ള ഷോയായി 'സ്‌ക്വിഡ് ഗെയിം' മാറി. ഇന്ത്യയിൽ ഉൾപ്പടെ നിരവധി ആരാധകരാണ് ഷോയ്ക്കുള്ളത്. ജനപ്രീതി കൂടിയതോടെ പരിപാടിയുടെ സീസൺ 2 വരുമെന്നും പറയപ്പെടുന്നു.
വൻ ലാഭമാണ് ഈ ഹിറ്റ് സീരീസ് നെറ്റ്ഫ്ലിക്‌സിന് ഉണ്ടാക്കിക്കൊടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 900 മില്യൺ ഡോളർ മൂല്യമുണ്ടാക്കി നൽകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്പനിയിലെ ആന്തരിക കണക്കുകൾ ഉദ്ധരിച്ച് ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജനപ്രീതി കൊണ്ടും താരതമ്യേന കുറഞ്ഞ ചെലവുകൊണ്ടുമാണ് 'സ്‌ക്വിഡ് ഗെയിം' വേറിട്ടുനിൽക്കുന്നത്. വ്യക്തിഗത ഷോകളുടെ പ്രകടനം വിലയിരുത്തിയപ്പോൾ ഈ കൊറിയൻ ഷോ നെറ്റ്ഫ്ലിക്‌സിന് 891.1 മില്യൺ ഡോളർ ഇംപാക്ട് മൂല്യം സൃഷ്ടിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്. ഷോ നിർമ്മിക്കാൻ വെറും 21.4 മില്യൺ ഡോളർ മാത്രമാണ് ചെലവായത്.
പ്രമേയം തന്നെയാണ് സീരീസിന് ഇത്രയും ജനപ്രീതി ലഭിക്കാൻ കാരണം. 450 പേർ ഒരു ഭീമൻ തുകയ്ക്കായി മത്സരിക്കുകയാണ്. തോറ്റാൽ ജീവൻ നഷ്ടമാകുമെന്നതാണ് പ്രമേയം. ഹ്വാങ്ങ് ഡോങ്ങ് ഹ്യുകാണ് ഇതിന്റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.
റിലീസ് ചെയ്ത ഒരു മാസത്തിനുള്ളില്‍ 111 മില്യണ്‍ ആളുകളാണ് സ്‌ക്വിഡ് ഗെയിം എന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസ് കണ്ടത്. കമ്പനി ഓഹരികൾ സെപ്തംബർ 17 ന് 'സ്‌ക്വിഡ് ഗെയിം' പുറത്തിറങ്ങിയശേഷം ഏകദേശം ഏഴ് ശതമാനം വർദ്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |