മലപ്പുറം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പച്ചക്കറി വില കുത്തനെ കൂടുന്നു. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിലയാണ് കഴിഞ്ഞ രണ്ടാഴ്ചകളിലായി പച്ചക്കറിക്ക്. വില കുത്തനെ കൂടിയത് കച്ചവടക്കാരെയും പ്രയാസത്തിലാക്കി. കിലോയ്ക്ക് പത്തുരൂപയുണ്ടായിരുന്ന തക്കാളിക്കിപ്പോൾ ഹോൾസെയിലിൽ 37ഉം റീട്ടെയിലിൽ 40ഉം രൂപയാണ് വില. സവാള 38 രൂപയ്ക്കാണ് ചില്ലറ വില്പന.
അടുത്താഴ്ചകളിലും വില ഇങ്ങനെ തുടരാനാണ് സാദ്ധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറികളും,പല വ്യജ്ഞനങ്ങളും എത്തുന്ന സംസ്ഥാനങ്ങളിൽ മഴകാരണം കൃഷി നശിക്കുന്നതാണ് വില കൂടാൻ കാരണം. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് പച്ചക്കറിയെത്തുന്നത്. കനത്ത മഴയിൽ കൃഷി നശിക്കുന്നത് കാരണം കുറഞ്ഞ വിള മാത്രമാണ് അവിടങ്ങളിൽ ലഭിക്കുന്നത്. വലിയ നഷ്ടം ഒഴിവാക്കാൻ കൂടിയ വിലയ്ക്ക് ഇവർ പച്ചക്കറി വിൽക്കുകയാണ്. മഴ അവസാനിച്ച് വിള കൂടുന്ന ഘട്ടത്തിലേ ഇനി വില കുറയൂ. നാടൻ പയറിന് മൊത്ത വില 42ഉം ചില്ലറ വില്പന 50ഉം രൂപയ്ക്കാണ്. അതേ സമയം മറുനാടൻ പയറിന് മൊത്തവില 33ഉം ചില്ലറ വില 40ഉം ആണ്. സാധാരണ 25 രൂപയ്ക്കാണ് പയർ ലഭ്യമായിരുന്നത്. കുമ്പളം, പടവലം, വെള്ളരി എന്നിവയ്ക്ക് നാടനിലും മറുനാടനിലും വലിയ വ്യതാസമില്ലെങ്കിലും മഴ കനത്ത സാഹചര്യത്തിൽ വില അല്പം വർദ്ധിച്ചു.
ആവശ്യക്കാരില്ല
വില കൂടിയത് കാരണം ആളുകൾ അളവ് കുറച്ചാണ് ഇപ്പോൾ പച്ചക്കറി വാങ്ങുന്നത്. അതോടെ കടകളിൽ സാധനങ്ങൾ കെട്ടിക്കിടന്ന് കേടുവരുന്ന സാഹചര്യമുണ്ട്. ഇത് കച്ചവടർക്കാർക്ക് ഏറെ നഷ്ടം വരുത്തും. ചേനയ്ക്കും ചേമ്പിനും വില കുറവാണ്. 20 രൂപയ്ക്ക് ചേനയും 24ന് ചേമ്പും ലഭിക്കും. ഇതിനും ആവശ്യക്കാരില്ല. കപ്പയ്ക്ക് ആവശ്യക്കാരുണ്ടെങ്കിലും കർഷകർക്ക് തുച്ഛമായ ലാഭമാണ് കിട്ടുന്നത്. കിലോയ്ക്ക് ഒമ്പത് രൂപ മുതൽ കപ്പ ലഭിക്കും. അധ്വാനത്തിന്റെ നാലിലൊന്ന് ലാഭം പോലും കർഷകർക്ക് ലഭിക്കുന്നല്ലെന്നതാണ് വാസ്തവം.
പച്ചക്കറി മൊത്തവില ചില്ലറവില
തക്കാളി 37 40
സവാള 34 38
പയർ 33 40
പച്ചമുളക് 26 35
ചെറിയ ഉള്ളി 36 40
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |