മണ്ണാർക്കാട്: സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിക അതിക്രമങ്ങൾ വർദ്ധിക്കുന്ന കാലത്ത് പുസ്തകങ്ങൾ വിവാഹ സമ്മാനമായി നൽകി വേറിട്ടൊരു കല്യാണം. അലനല്ലൂർ സ്വദേശി അനൂപും കൂടല്ലൂർ സ്വദേശിനി നീതുവും തമ്മിലുള്ള വിവാഹമാണ് മാതൃകയായി മാറിയത്.
പല്ലശ്ശനയ്ക്ക് സമീപം കൂടല്ലൂരിലാണ് മറ്റു സമ്മാനങ്ങൾക്ക് പകരം പുസ്തകങ്ങൾ മാത്രം സ്വീകരിച്ച് വിവാഹം നടന്നത്. വിവാഹ മണ്ഡപത്തിൽ പുസ്തക പ്രദർശനവും സ്ത്രീധനത്തിനെതിരെയുള്ള ബോധവത്കരണവും നടന്നു. വിവാഹ വേദിയിൽ താലി കെട്ടിന് ശേഷം വധുവിന്റെ അച്ഛൻ വരന് പുസ്തകം കൈമാറിയാണ് നവദമ്പതികളെ പുതുജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്.
വിവാഹത്തിന് ആശംസകൾ അർപ്പിക്കാനെത്തിയ കെ. ബാബു എം.എൽ.എ ഉൾപ്പടെയുള്ള അതിഥികളും സമ്മാനമായി നൽകിയത് പുസ്തകങ്ങളാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജില്ലാ കോ - ഓർഡിനേറ്ററാണ് അനൂപ്. പുസ്തകങ്ങളല്ലാതെ മറ്റൊരു സമ്മാനവും ഇവർ സ്വീകരിച്ചില്ല. നൂറോളം പുസ്തകങ്ങളാണ് നവദമ്പതികൾക്ക് ലഭിച്ചത്.
വിവാഹച്ചടങ്ങിൽ വധു നീതു ഒരു സ്വർണാഭരണവും അണിഞ്ഞിരുന്നില്ല. സ്ത്രീധനത്തിനെതിരെ സന്ദേശം നൽകുന്ന തരത്തിൽ വിവാഹ ചടങ്ങ് നടത്തണം എന്നായിരുന്നു ഇവരുടെ ആഗ്രഹം. ഇരു വീട്ടുകാരും ഇതിന് പിന്തുണ നൽകിയതോടെ സമ്മാനമായി പുസ്തകങ്ങൾ നൽകാമെന്ന് തീരുമാനിച്ചു. വിവാഹത്തിന് ക്ഷണിച്ചവരോടും പുസ്തകമല്ലാതെ മറ്റൊന്നും സമ്മാനമായി കൊണ്ടുവരേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |