കൊട്ടാരക്കര: നെല്ലിക്കുന്നത്ത് തോട്ടിൽ വീണ് കാണാതായ നാടോടി ബാലന്റെ മൃതദേഹം കണ്ടെത്തി. മൈസൂർ സ്വദേശികളായ വിജയൻ -ചിങ്കു ദമ്പതികളുടെ മകൻ രാഹുലാണ് (3) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് രാഹുലിനെ കാണാതായത്.
നെല്ലിക്കുന്നത്തെത്തിയ നാടോടി സംഘം മൂന്ന് കടത്തിണ്ണകളിലായി കഴിയുകയായിരുന്നു. രാത്രിയിൽ ഇവർ തമ്മിൽ വഴക്കുണ്ടായതിന് ശേഷമാണ് കുട്ടിയെ കാണാതായത്. രാഹുൽ തോടിന് സമീപത്തേക്ക് നടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് രാത്രിയും പകലുമായി ഫയർഫോഴ്സും പൊലീസും കൊല്ലത്ത് നിന്നുള്ള സ്‌കൂബാ ടീമും നാട്ടുകാരും തെരച്ചിൽ നടത്തി. ഇന്നലെ രാവിലെ ഏഴരയോടെ ഓടനാവട്ടം കട്ടയിൽ ഭാഗത്തായി തോട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. നിറുത്താതെ പെയ്ത മഴയിൽ നെല്ലിക്കുന്നം തോട്ടിൽ കുത്തൊഴുക്കായിരുന്നു. ഇതിലേക്ക് കാൽ വഴുതി വീണതാകാമെന്നാണ് പൊലീസ് നിഗമനം. 15 വർഷം മുൻപും ഇവിടെ നാടോടി ബാലൻ തോട്ടിൽ വീണ് മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |