മാനന്തവാടി: ജനത്തിരക്കേറിയ മാനന്തവാടി ടൗണിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പുതിയ റോഡിന് 70 സെന്റ് സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് പ്രമുഖ സംരംഭകനായ ഇ.സി.മുഹമ്മദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് റോഡിനെയും താഴെയങ്ങാടി റോഡിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന റോഡായി ഇതിനെ മാറ്റാൻ സാധിക്കും.
ടൗണിലെ ഗതാഗത തിരക്ക് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുന്ന ഈ റോഡ് മുനിസിപ്പാലിറ്റി ഏറ്റെടുക്കണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ഉസ്മാൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എൽ.എഫ്.യു.പി സ്‌കൂൾ മതിലിന് സൈഡിലൂടെ 50 മീറ്റർ നീളത്തിൽ സ്ഥലവും കൂടി ഉണ്ടെങ്കിൽ ഒരു കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കുന്നതിന് പകരം 250 മീറ്റർ സഞ്ചരിച്ച് ഫെഡറൽ ബാങ്ക് ജംഗ്ഷനിലെത്താം. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ടൗൺ കയറാതെ എളുപ്പത്തിൽ എത്താൻ സാധിക്കുമെന്ന പ്രത്യേകതയും ഈ റോഡിനുണ്ട്.
പ്രവാസി മലയാളികളായ സംരംഭകർ മാനന്തവാടിയിൽ വൻ നിക്ഷേപത്തിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അതിനനുസരിച്ച് അടിസ്ഥാന സൗകര്യ വികസനം സാധ്യമാവണം. മാസ്റ്റർ പ്ലാൻ വരുന്ന സാഹചര്യത്തിൽ മുഴുവൻ മേഖലകളെയും ഉത്തേജിപ്പിക്കാൻ റോഡ് യാഥാർഥ്യമാവുന്നതോടെ കഴിയും. പൊതുപ്രവർത്തകൻ റഷീദ് നീലാംബരിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |