കോഴിക്കോട്: നിയമങ്ങളും ചട്ടങ്ങളും കുന്നുകൂടിയിട്ടും നടപ്പാക്കാൻ ജീവനക്കാരില്ലാതെ വീർപ്പുമുട്ടി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പലയിടത്തും വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ നിലവിലുളളവർ ജോലിഭാരത്താൽ തളരുകയാണ്. പരിസ്ഥിതി സംരക്ഷണത്തിൽ നിർണായക ഇടപെടൽ നടത്തേണ്ട സ്ഥാപനത്തിൽ 75 ശതമാനവും താത്ക്കാലിക ജീവനക്കാരാണെന്നതാണ് വിചിത്രം. സംസ്ഥാനത്തൊട്ടാകെ 50 സ്ഥിരം ജീവനക്കാരാണ് ബോർഡിലുളളത്.
ജില്ലയിൽ എൻവയോൺമെന്റൽ എൻജിനിയർ, അസി. എൻവയോൺമെന്റൽ എൻജിനിയർ, അസി.എൻജിനിയർ എന്നീ തസ്തികകളിലായി അഞ്ച് പേരാണുള്ളത്. ഇതിൽ മൂന്ന് അസി. എൻജിനിയർമാരും താത്ക്കാലിക ജീവനക്കാരാണ്. ആറു മാസത്തേക്ക് നിയമനം ലഭിക്കുന്ന താത്ക്കാലിക ജീവനക്കാർ കാര്യങ്ങൾ പഠിച്ചെടുക്കുമ്പോഴേക്കും കാലാവധി കഴിഞ്ഞിരിക്കും.
2016 ൽ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് 16 ചട്ടങ്ങളാണ് കൂട്ടിച്ചേർത്തത്. ജോലിഭാരം കൂടിയതോടെ
മാലിന്യപ്രശ്‌നങ്ങൾ പഠിക്കാൻ പ്രദേശങ്ങൾ സന്ദർശിക്കുക, മാലിന്യസംസ്‌കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് സഹായം ചെയ്യുക, പരാതികൾ പരിഹരിക്കുക, വേസ്റ്റ് മാനേജ്മെന്റ് തുടങ്ങി നിരവധി ഫയലുകൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഓരോ താലൂക്ക് തലത്തിലും സബ് ഓഫീസുകൾ തുടങ്ങണമെന്നാണ് ജീവനക്കാരുടെ ആവശ്യം. വിഷയം വ്യവസായ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് ഇവർ പറയുന്നു.
1996 ലെ സ്റ്റാഫ് പാറ്റേണാണ് മലിനീകരണ നിയന്ത്രണ ബോർഡിൽ ഇപ്പോഴും തുടരുന്നത്. നിരന്തര ആവശ്യത്തെ തുടർന്ന് 2015 ആഗസ്റ്റിൽ 161 സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിറക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ 109 തസ്തികകൾക്ക് അനുമതി നൽകിയെങ്കിലും നിയമനങ്ങളൊന്നും നടന്നിട്ടില്ല. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടും സ്ഥിര നിയമനങ്ങൾ നടത്താതെ മുടന്തൻ ന്യായങ്ങൾ നിരത്തി ഒഴിഞ്ഞ് മാറുകയാണ്. താത്ക്കാലിക നിയമനങ്ങൾ പല ഉന്നത ഉദ്യോഗസ്ഥരുടെയും ആശ്രിതർക്ക് മാത്രമാണെന്ന ആരോപണവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |