SignIn
Kerala Kaumudi Online
Thursday, 25 April 2024 10.41 PM IST

കക്കി ഡാം തുറന്നു: കരകവർന്ന് മലവെള്ളം

flppd
കട്ടപ്പുറത്താണ്... കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ വാഹനത്തിനുള്ളിൽ വെള്ളം കയറാതിരിക്കാൻ ഇഷ്ടികയ്ക്ക് മുകളിൽ കാർ കയറ്റിവച്ചിരിക്കുന്നു. മങ്കൊമ്പിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: മഹേഷ് മോഹൻ

# പമ്പ, അച്ചൻകോവിൽ നദികൾ ജലനിരപ്പ് ഉയർന്നു

# ആശങ്ക കനത്ത് കുട്ടനാട്

ആലപ്പഴ: പെയ്ത്ത് വെള്ളം നിറഞ്ഞ് കക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് വീണ്ടും ക്രമാതീതമായി ഉയർന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ജനജീവിതവും കൂടുതൽ ദുരിതപൂർണമായി. ഇടറോഡുകളിൽ അരയൊപ്പം വെള്ളമായതോടെ ഗതാഗതവും തടസപ്പെട്ടു.

ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ വീടുകൾ വെള്ളത്തിലായി. ഇവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുട്ടനാട് താലൂക്കിലെ എട്ട് പഞ്ചായത്തുകൾ വെള്ളക്കെട്ടിലാണ്. തലവടി, എടത്വാ, വീയപുരം, ചെറുതന, മുട്ടാർ, കാവാലം, പള്ളിപ്പാട് പഞ്ചായത്തുകളിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. തോട്ടപ്പള്ളി ലീഡിംഗ് ചാനൽ വഴി കടലിലേയ്ക്ക് നീരോഴുക്ക് ശക്തമായെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടത് ആശങ്കയുയർത്തുന്നുണ്ട്.

ഇന്നലെ പകൽ മഴ മാറിനിന്നത് ആശ്വാസമാണ്. രണ്ടാം കൃഷി ഇറക്കിയ മിക്ക പാടങ്ങളും മടവീഴ്ചാ ഭീഷണിയിലാണ്. വിളവ് പ്രായമെത്തിയ നെൽച്ചെടികൾ ദിവസങ്ങളിലെ നിലം പൊത്തി വെള്ളത്തിൽ മുങ്ങി അവസ്ഥയിലാണ്.

വെള്ളക്കെട്ട് രൂക്ഷമായതിനാൽ ആലപ്പുഴ- ചങ്ങനാശേരി റോഡിലെ നവീകരണവും തടസപ്പെട്ടു. അമ്പലപ്പുഴ - തിരുവല്ല റോഡിൽ ബസ് സർവീസ് നിറുത്തി. എടത്വ, നീരേറ്റുപുറം ഭാഗങ്ങളിൽ റോഡിൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതാണ് സർവീസ് നിറുത്താൻ കാരണം.

ഇരുചക്രവാഹനങ്ങളും കാറുകളും കടന്നുപോകുന്നുണ്ടെങ്കിലും അപകട സാദ്ധ്യതയേറെയാണ്. കുട്ടനാട്ടിലെ പ്രധാന ഗ്രാമീണ റോഡുകളായ പള്ളിക്കൂട്ടുമ്മ - നീലംപേരൂർ, കിടങ്ങറ - കണ്ണാടി, മുളയ്ക്കാംതുരുത്തി - വാലടി, നെടുമുടി - കരുവാറ്റ റോഡുകളും വെള്ളത്തിൽ മുങ്ങി.

ഹൗസ്ബോട്ടുകളും നിരോധിച്ചു
ശിക്കാര വള്ളങ്ങൾക്ക് പിന്നാലെ ജില്ലയിൽ ഹൗസ് ബോട്ട് സർവീസുകളും നിരോധിച്ചു. കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിൽ നദികളിലും കൈവഴികളിലും ഒഴുക്ക് ശക്തമായതാണ് സർവീസ് നിരോധിക്കാൻ കാരണം. പത്തനംതിട്ട ജില്ലയിലെ കക്കി ഡാം തുറന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാദ്ധ്യത. സർവീസ് നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെയും ഡി.ടി.പി.സി സെക്രട്ടറിയെയും ചുമതലപ്പെടുത്തി.


തീരത്തും ജാഗ്രതാ നിർദ്ദേശം

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മത്സ്യബന്ധ ബോട്ട്, വള്ളം എന്നിവ ഹാർബറുകളിൽ സുരക്ഷിതമാക്കണം. ബീച്ചിലേക്കുള്ള യാത്രകൾക്കും കടലിൽ ഇറങ്ങുന്നതിനും നിരോധനമുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകൾ: 53

കുടുംബങ്ങൾ: 737

ആകെ: 2,708 പേർ

""

കിഴക്കൻ വെള്ളം കുട്ടനാടിനെ മുക്കാതിരിക്കാൻ തോട്ടപ്പള്ളി സ്പിൽവേയിലെ 37 ഷട്ടറുകളും ഉയർത്തി. സാങ്കേതിക തകരാറുള്ളതിനാൽ മൂന്നെണ്ണം ഉയർത്താനാവില്ല. ലീഡിംഗ് ചാനലിലേയ്ക്കുള്ള ഒഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തനം ഊർജിതമാക്കി.

സതീശൻ, എക്സി. എൻജിനിയർ,

മെക്കാനിക്കൽ വിഭാഗം, ജലസേചന വകുപ്പ്,​ ആലപ്പുഴ

""

2018ലെ പ്രളയത്തിൽ അടിഞ്ഞ മണലും എക്കലും നീക്കം ചെയ്ത് ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാക്കിയ പദ്ധതി നാലുവർഷമായിട്ടും പൂർത്തീകരിച്ചിട്ടില്ല. കൈവഴികളായ കരിയാർ,​ മാന്തളത്തോട്,​ ടി.എസ് കനാൽ എന്നിവയുടെ ആഴവും വർദ്ധിപ്പിക്കാത്തതാണ് കുട്ടനാടിനെ വെള്ളത്തിൽ മുക്കുന്നത്.

പി. സുരേന്ദ്രൻ,​ വൈസ് ചെയർമാൻ,​

കരിനില വികസന ഏജൻസി,​ പുറക്കാട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.