ധാക്ക: ബംഗ്ലാദേശിൽ ദുർഗാപൂജയോടനുബന്ധിച്ച് ക്ഷേത്രങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ, മതനിന്ദ നടത്തിയെന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ 66ഓളം വീടുകൾ തകർത്തു. ഇരുപതോളം വീടുകൾക്ക് തീയിട്ടു.
ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം രംഗ്പൂർ ജില്ലയിലെ പിർഗോഞ്ച് ഉപാസിലാ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
യുവാവ് മതനിന്ദനടത്തിയെന്നാരോപിച്ചാണ് സംഘർഷം ഉടലെടുത്തത്. എന്നാൽ ഇത് വ്യാജ ഫേസ്ബുക്ക് പോസ്റ്റാണെന്ന് തിരിച്ചറിഞ്ഞു. ആരോപണ വിധേയനായ യുവാവിന്റെ വീടിന് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയെങ്കിലും കലാപകാരികൾ തൊട്ടടുത്ത വീടുകൾ ആക്രമിച്ച് തീ വയ്ക്കുകയായിരുന്നുവെന്നാണ് വിവരം. വാഹനങ്ങളും കത്തിച്ചു. ആളപായമില്ല. സംഭവത്തിൽ 50ഓളം പേരെ അറസ്റ്റ് ചെയ്തു.
ബംഗ്ളാദേശിൽ കഴിഞ്ഞ ആഴ്ച അവിടത്തെ ന്യൂനപക്ഷങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ദുർഗാപൂജയ്ക്കിടെയുള്ള അക്രമം ആസൂത്രിതം
ദുർഗാപൂജയ്ക്കിടെ ക്ഷേത്രങ്ങൾക്കു നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്‌മാൻ ഖാൻ പറഞ്ഞു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വഴി രാജ്യവ്യാപകമായി വർഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു കലാപകാരികളുടെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമങ്ങൾക്കു പിന്നിൽ രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും ബംഗ്ലാദേശിലെ മതസൗഹാർദ്ദം തകർക്കുകയാണ് ഇതുകൊണ്ട് അവർ ലക്ഷ്യമിട്ടതെന്നും അസദുസ്‌മാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കാളിമന്ദിർ ആക്രമിച്ച കേസിൽ ഒരു ഇമാം ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. 22 കാരനായ മുനാവർ റഷീദ്, ഡോക്ടറായ കാഫിൽ ഉദ്ദിൻ,പ്രായപൂർത്തിയാകാത്ത മറ്റു രണ്ടു പേർ എന്നിവരാണ് അറസ്റ്റിലായതെന്നാണ് വിവരം. അക്രമ സംഭവങ്ങൾ അരങ്ങേറിയ പ്രദേശത്തെ സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങളിൽ നിന്ന് അക്രമികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |