പുതിയ സംസ്കരണ പ്ളാന്റുകൾ
കൊല്ലം: കൊല്ലം കോർപ്പറേഷനിൽ 'അമൃത്' രണ്ടാംഘട്ടത്തിൽ 500 കോടിയുടെ പദ്ധതികൾക്ക് സാദ്ധ്യത. ആദ്യഘട്ടത്തിൽ അനുവദിച്ചതിന്റെ ഇരട്ടിത്തുക രണ്ടാംഘട്ടത്തിൽ ലഭിക്കുമെന്നാണ് സൂചന.
നിലവിലെ അമൃത് പദ്ധതിയിൽ കുടിവെള്ളവിതരണം, നടപ്പാത, മലിനജല സംസ്കരണം, പാർക്കുകൾ എന്നിവയിൽ പണം നീക്കിവയ്ക്കാമായിരുന്നു. കുടിവെള്ള വിതരണം, മലിനജല സംസ്കരണം എന്നിവ മാത്രമാണ് അമൃത് രണ്ടാംഘട്ടത്തിൽ ഉള്ളത്. കൊല്ലം നഗരത്തിലെ വർഷങ്ങൾ പഴക്കമുള്ള സെപ്റ്റേജ് പദ്ധതിയുടെ പൂർത്തീകരണം അമൃത് രണ്ടിൽ പരിഗണിച്ചേക്കാം. കുറച്ച് ഡിവിഷനുകളിൽ നിന്നുള്ള കക്കൂസ് മാലിന്യം കുരീപ്പുഴയിൽ എത്തിക്കാനായി പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള പണം മാത്രമാണ് ഇപ്പോൾ വകയിരുത്തിയിട്ടുള്ളത്. ശേഷിക്കുന്ന സ്ഥലങ്ങളിൽ പൈപ്പ് ലൈൻ ശൃംഖല വ്യാപിപ്പിക്കുന്നതിനൊപ്പം പുതിയ സംസ്കരണ പ്ലാന്റുകൾക്കുള്ള പദ്ധതിയും തയ്യാറാക്കും.
കക്കൂസ് മാലിന്യ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വലിയ എതിർപ്പുകൾ നേരിടാൻ സാദ്ധ്യതയുള്ളതിനാൽ ബയോ ട്രീറ്റ്മെന്റിന്റെ സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്. എല്ലാ വീടുകളിലും നിശ്ചിത അളവിലുള്ള സെപ്ടിക് ടാങ്കുകൾ വിതരണം ചെയ്തശേഷം ഇനോക്കുലം ഉപയോഗിച്ച് മാലിന്യം സംസ്കരിക്കുന്ന രീതിയാണ് ആലോചിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നഗരത്തിലെ കൂടുതൽ പ്രദേശങ്ങളിൽ വിതരണ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കും.
മാർച്ചിനുള്ളിൽ പദ്ധതി
അടുത്തമാസം ആദ്യം കൊല്ലം കോർപ്പറേഷന് എത്ര രൂപ ലഭിക്കുമെന്ന കാര്യത്തിൽ ധാരണയാകും. മൂന്ന് ഘട്ടങ്ങളായി അടുത്ത മാർച്ചിനുള്ളിൽ പദ്ധതി തയ്യാറാക്കും. ഏപ്രിലിൽ ആദ്യ ടെണ്ടർ വിളിക്കും.
പുരോഗതി അനുസരിച്ച് പണം
ഇപ്പോഴത്തെ സ്ഥിതിയിൽ നിന്നു വ്യത്യസ്തമായി പദ്ധതിയുടെ പുരോഗതി അനുസരിച്ച് മാത്രമേ അമൃത് 2.0ൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേന്ദ്ര വിഹിതം അനുവദിക്കുകയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |