ദുബായ് :ഐ.സി.സി. ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ഇംഗ്ളണ്ടിനെതിരെ സന്നാഹമത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഇന്നലെ 189 റൺസ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ ഒരോവർ ബാക്കിനിൽക്കേ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു.
ലോകകപ്പിനുള്ള പുത്തൻ കടും നീല ജഴ്സിയണിഞ്ഞിറങ്ങിയ ഇന്ത്യൻ ടീം ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ളണ്ട് 188 റൺസടിച്ചത്.ചേസിംഗിൽ ഇശാൻ കിഷനും(46 പന്തുകളിൽ 70 റൺസ്) കെ.എൽ രാഹുലും (24 പന്തുകളിൽ 51 റൺസ് ) തകർത്താടിയതുകൊണ്ടാണ് ഇന്ത്യയ്ക്ക് വിജയം ലഭിച്ചത്.റിഷഭ് പന്ത് 14 പന്തിൽ 29 റൺസുമായി പുറത്താകാതെ നിന്നു. കൊഹ്ലിക്ക് (11) സന്നാഹം പ്രയോജനപ്പെടുത്താനായില്ല.
നാലോവറിൽ 40 റൺസ് വഴങ്ങിയെങ്കിലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ഇന്ത്യൻ ബൗളിംഗ് നിരയിൽ തിളങ്ങിയത്. ജേസൺ റോയ്(17),ക്യാപ്ടൻ ജോസ് ബട്ട്ലർ(18),ലിയാം ലിവിംഗ്സ്റ്റൺ (30) എന്നിവരെയാണ് ഷമി പുറത്താക്കിയത്.
ലോകകപ്പിന്റെ സൂപ്പർ 12-ൽ ഈ മസം 24-ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.ബുധനാഴ്ച ആസ്ട്രേലിയക്കെതിരേയും സന്നാഹ മത്സരത്തിനിറങ്ങുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |