കുറുപ്പംപടി: രായമംഗലം പഞ്ചായത്ത് മൂന്നാം വാർഡിലെ അതിർത്തിയിൽ മുടക്കിരായി കുരി വിപ്പുറംരാജന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ബിവറേജ് കോർപ്പറേഷന്റെ മദ്യവിൽപ്പനശാല സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നതായി പ്രദേശവാസികളുടെ പരാതി. വേങ്ങൂർ പഞ്ചായത്തിൽ പയ്യാലിൽ പ്രവർത്തിച്ചുവരുന്ന ബിവറേജ് കോർപ്പറേഷന്റെ മദ്യവില്പനശാലയാണ് തിരക്കേറിയ ആലുവ മൂന്നാർ ഹൈവേ റോഡിന് അഭിമുഖമായി മുടക്കിരായിൽ സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്. തികച്ചും ശാന്തമായി ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും സ്കൂളും ആരാധനാലയവും സ്ഥിതിചെയ്യുന്നതുമായ ഈ പ്രദേശത്ത് ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തകർത്തുകൊണ്ട് മദ്യവിൽപ്പന ശാല സ്ഥാപിക്കുവാനുള്ള നീക്കം പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാർ ആരോപിച്ചു. അടിക്കിടെ നിരവധി വാഹനാപകടങ്ങൾ സംഭവിക്കുകയും അനവധി ആളുകൾ മരണപ്പെടുകയും ചെയുന്ന എ.എംറോഡിലെ അപകടകരമായ ഈ പ്രദേശത്ത് ബീവറേജ് ഔട്ട്ലെറ്റ് സ്ഥാപിച്ചുകഴിഞ്ഞാൽ റോഡിലെ തിരക്ക് വർദ്ധിക്കുകയും അത് മൂലം വൻ അപകടങ്ങൾക്ക് വഴിവയ്ക്കും.
പരാതി നൽകി
മദ്യവിൽപ്പനശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. മുടക്കിരായിൽ ബിവറേജ് ഔട്ട്ലെറ്റ് സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി, വകുപ്പുമന്ത്രി, എക്സൈസ് കമ്മിഷണർ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
"മുടിക്കരായിയിൽ ബിവറേജ് ഔട്ട്ലെറ്റ് സ്ഥാപിക്കുവാനുള്ള നീക്കം ഉപേക്ഷിക്കില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും."
തോമസ് മലേക്കുടി,യൂണിറ്റ് പ്രസിഡന്റ്,
കത്തോലിക്കാ കോൺഗ്രസ്
"അശമന്നൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ബിവറേജ് കോർപ്പറേഷന്റെ മദ്യവിൽപ്പനശാല വരുന്ന വിവരം ഇതുവരെയും അറിവില്ല. ഇതിനെതിരെ യാതൊരുവിധ പരാതികളും പഞ്ചായത്തിന് ലഭിച്ചിട്ടില്ല. ഇത്തരം സ്ഥാപനങ്ങൾക്ക് പഞ്ചായത്തിലെ അനുമതിയുടെ ആവശ്യമില്ല."
ഷിജി ഷാജി,പ്രസിഡന്റ്, അശമന്നൂർ ഗ്രാമ പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |