തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയിലെ നൂതന പദ്ധതിയായ 'കാരവൻ കേരള'യുടെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്ന പരിസ്ഥിതി സൗഹൃദ കാരവൻ പാർക്കുകൾ സന്ദർശകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും കൂടുതൽ പ്രാധാന്യം നൽകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
കാരവൻ യാത്രക്കാർക്ക് സംസ്ഥാനത്തെ ആകർഷകമായ പ്രദേശങ്ങളിലെത്തി അവിടെ പാർക്കാനും പ്രദേശത്തിന്റെ വൈവിദ്ധ്യഭംഗി ആസ്വദിക്കാനും ഉതകുന്നതാണ് കഴിഞ്ഞമാസം പ്രഖ്യാപിച്ച പങ്കാളിത്ത സൗഹൃദ കാരവൻ ടൂറിസം. ഓരോ പ്രദേശത്തെയും സ്വാഭാവികതയ്ക്കും സംസ്‌കാരത്തിനും കോട്ടം വരുത്താത്ത ക്രമീകരണങ്ങളുള്ള സുസജ്ജമായ ഇടങ്ങളായിരിക്കും കാരവൻ പാർക്കുകൾ. ആഡംബര നിർമ്മിതികളൊന്നും കൂടാതെയുള്ള അവിടെ മാലിന്യ നിർമ്മാർജ്ജനത്തിനുള്ള പ്ലാന്റ് ഉണ്ടായിരിക്കും. കാരവനിലെ ആഡംബര അന്തരീക്ഷത്തെ പാർക്കിലെ സ്വാഭാവിക പ്രകൃതവുമായി സമന്വയിപ്പിക്കുകയാണ് പദ്ധതിയുടെ അടിസ്ഥാന സ്വഭാവമെന്നും മന്ത്രി പറഞ്ഞു.
നെൽവയലുകളെയും മത്സ്യബന്ധന സമൂഹത്തെയും അടുത്തറിയൽ, പരമ്പരാഗത വ്യവസായങ്ങളും കരകൗശലവിദ്യകളും മനസ്സിലാക്കൽ തുടങ്ങി നിരവധി സാദ്ധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്. പ്രാദേശിക സമൂഹത്തിനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും ചെറുകിട സൂക്ഷ്മ സംരംഭങ്ങൾക്കും ആർട്ടിസ്റ്റുകൾക്കും കുടുംബശ്രീ പോലുള്ള സംരംഭങ്ങൾക്കും വാണിജ്യ അവസരങ്ങളും തൊഴിൽ സാദ്ധ്യതയും ഉറപ്പാക്കും. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ സംയുക്തമായോ കാരവൻ പാർക്കുകൾ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അറിയപ്പെടാത്ത കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കാരവൻ ടൂറിസത്തെ മുൻനിറുത്തി ഇടകലർത്തിയുള്ള പാക്കേജുകൾ നടപ്പിലാക്കുമെന്ന് ഇന്റെർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് മാനേജിംഗ് ഡയറക്ടർ എബ്രഹാം ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |