കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബി.പി.സി.എൽ) കീഴിലെ കൊച്ചി റിഫൈനറിയിൽ ഉത്പാദിപ്പിച്ച ബ്യൂട്ടൈൽ അക്രിലേറ്റിന്റെ ആദ്യലോഡ് കയറ്റിഅയച്ചു.
ബി.പി.സി.എൽ ഡയറക്ടർ വെറ്റ്സ രാമകൃഷ്ണ ഗുപ്ത അക്രിലേറ്റുമായി പോകുന്ന ലോറി ഫ്ലാഗ്ഓഫ് ചെയ്‌തു. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പി.വി. രവിതേജ്, എസ്. ജെന, സഞ്ജയ് ഖന്ന എന്നിവർ സംബന്ധിച്ചു.
പെയിന്റ്, പ്ളാസ്റ്റിക് ഷീറ്റുകൾ, തുണിത്തരങ്ങൾ, പശകൾ, കോട്ടിംഗുകൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന അസംസ്കൃതവസ്തുവാണ് ബ്യൂട്ടൈൽ. ഏഷ്യൻ പെയിന്റ്സ് ഉൾപ്പെടെ ഗുജറാത്തിലെയും തമിഴ്നാട്ടിലെയും വൻകിട കമ്പനികളാണ് ഉത്പന്നം വാങ്ങുന്നത്. റിഫൈനറിയിലെ പ്രൊപ്പലൈൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ കോംപ്ളക്സിലാണ് ബ്യൂട്ടൈൽ നിർമ്മിച്ചത്.
പെട്രോളിയത്തിൽ നിന്ന് ഇത്തരം ഉത്പന്നങ്ങൾ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയാണ് കൊച്ചി റിഫൈനറി. ഇത്തരം മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതോടെ വൻതോതിലുള്ള ഇറക്കുമതി കുറച്ച് വിദേശനാണ്യം ലാഭിക്കാമെന്ന് വെറ്റ്സ രാമകൃഷ്ണ ഗുപ്ത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |