ദുബായ്:വിലകൂടിയ കാർ തന്ത്രപരമായി മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ ഷാർജ പൊലീസ് അറസ്റ്റുചെയ്തു. അറബികൾ ഉൾപ്പടെയുള്ള അഞ്ചംഗ സംഘമാണ് പിടിയിലായത്. ഇവരിൽ നിന്ന് നിരവധി ബാങ്കുകളുടെ ചെക്കുബുക്കുകളും മറ്റു രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ചിലത് വ്യാജമാണെന്നാണ് റിപ്പോർട്ട്.
വാഹനം വിൽക്കാനുണ്ടെന്നറിഞ്ഞതോടെ തന്ത്രപരമായാണ് പ്രതികൾ ഉടമയെ സമീപിച്ചത്.സംഘത്തിലൊരാൾ ഉടമയുടെ അടുത്തെത്തി വാഹനം വാങ്ങാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു. വിലപറഞ്ഞ് കരാർ ഉറപ്പിച്ചു. ഇടപാട് പൂർത്തിയാക്കാൻ രണ്ടുമണിക്കൂർ സമയം വേണമെന്നും അയാൾ ആവശ്യപ്പെട്ടു. തുടർന്ന് ബലംപ്രയോഗിച്ച് കാറുമായി കടക്കുകയായിരുന്നു.
പരാതി ലഭിച്ചയുടൻ വവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ റാസ് അൽ ഖൈമയിലെ സംഘത്തിന്റെ കേന്ദ്രം പൊലീസ് കണ്ടെത്തി. തുടർന്ന് വാഹനമോഷ്ടാക്കളെ അറസ്റ്റുചെയ്യുകയും വാഹനം പിടിച്ചെടുക്കയും ചെയ്തു. പ്രതികളെ തിരിച്ചറിയാനുള്ള വ്യക്തമായ തെളിവുകളൊന്നും ഇല്ലാതിരിക്കെ ഞൊടിയിടകൊണ്ട് അവരെ അറസ്റ്റുചെയ്ത പൊലീസിന് അഭിനന്ദന പ്രവാഹമാണിപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |