ന്യൂഡൽഹി: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള സാദ്ധ്യത തളളിക്കളയാതെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്നോ അമേഠിയിൽ നിന്നോ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഒരു ദിവസം ഞാൻ മത്സരിക്കേണ്ടതുണ്ടെന്നും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു. അതേസമയം യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകുമ്പോൾ അറിയിക്കുമെന്നും പ്രയങ്ക പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
#WATCH | "One day you have to contest, though haven't taken a decision yet..., no answer for the time being, will see later," says Congress leader Priyanka Gandhi Vadra on contesting Raebareli or Amethi in the upcoming State Assembly polls pic.twitter.com/blxQwGs0XA
— ANI UP (@ANINewsUP) October 19, 2021
കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമാണ് റായ്ബറേലി, അമേഠിയാകട്ടെ പാർട്ടിയുടെ പഴയ കോട്ടയും. കോൺഗ്രസ് നേതാവും പ്രിയങ്കയുടെ സഹോദരനുമായ രാഹുൽ ഗാന്ധി 2004 ൽ അമേഠി ലോക്‌സഭാ സീറ്റിൽ നിന്നാണ് തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ചത്. സോണിയ റായ്ബറേലിയിലേക്ക് മാറിയപ്പോഴായിരുന്നു അത്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും റായ്ബറേലിയിൽ കേൺഗ്രസിനെ പ്രിതിനിധീകരിച്ച് മത്സരിച്ചിരുന്നു. അമേഠിയിൽ നിന്ന് മൂന്ന് തവണ എം.പിയായ രാഹുൽ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ പ്രിയങ്കയുടെ നേതൃത്വത്തിൽ പാർട്ടി മത്സരിക്കുമെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന പാർട്ടി നേതാവുമായ സൽമാൻ ഖുർഷിദ് അടുത്തിടെ പറഞ്ഞിരുന്നു. അതേസമയം, പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ മുഖം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി. അടുത്ത വർഷം ആദ്യം പഞ്ചാബിനും മറ്റ് ചില സംസ്ഥാനങ്ങൾക്കും ഒപ്പം ഉത്തർപ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിലും കോൺഗ്രസ് വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിൽ ഒരു മാറ്റം വേണോ എന്ന് ഇവിടത്തെ വനിതകളാണ് ഇനി തീരുമാനിക്കേണ്ടതെന്നും മാറ്റം ആഗ്രഹിക്കുന്ന എല്ലാ വനിതകൾക്കും വേണ്ടിയാണ് കോൺഗ്രസ് ഈ തീരുമാനമെടുത്തതെന്നും പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിൽ തുടർച്ചയായ പരാജയങ്ങൾ അലട്ടി കൊണ്ടിരുന്ന പാർട്ടിയെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെ മൂന്ന് വർഷം മുമ്പാണ് പ്രിയങ്ക രാഹുൽ ഗാന്ധിയിൽ നിന്ന് സംസ്ഥാന കോൺഗ്രസിന്റെ നേതൃസ്ഥാനം ഏറ്റെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |