മുണ്ടക്കയം: ആറു മണിക്കൂറോളം പെയ്തിറങ്ങിയ മഴക്കിടെ കൂട്ടിക്കൽ പഞ്ചായത്തിനെ തരിപ്പണമാക്കി ചെറുതും വലുതുമായ നൂറിലേറെ ഉരുൾപൊട്ടലുകളുണ്ടായെങ്കിലും പുറംലോകം അറിഞ്ഞത് മനുഷ്യ ജീവനെടുത്ത കാവാലിയിലേതും പ്ളാപ്പള്ളിയിലേതും മാത്രം. ഈ രണ്ടിടങ്ങളിലായി 12 ജീവനുകൾ നഷ്ടമായെങ്കിൽ ബാക്കിയുള്ള സ്ഥലങ്ങളിൽ സർവതും കുത്തിയൊലിച്ചു പോയി. ആയുസിലിതുവരെ കരുതിവച്ചതൊക്കെ ഒറ്റ നിമിഷംകൊണ്ടാണ് പ്രകൃതി കവർന്നത്.
പ്ളാപ്പള്ളിയിലും കാവാലിയിലും ഞൊടിയിടയിൽ പൊട്ടിയൊലിച്ചെത്തി ജീവനും കവർന്ന് ഉരുൾ പോവുകയായിരുന്നു. മറ്റു സ്ഥലങ്ങളിലാവട്ടെ തോട്ടങ്ങളും വീടുകളുമെല്ലാം കുത്തിയൊലിച്ചു. ഭാഗ്യം കൊണ്ട് ജീവൻ രക്ഷപ്പെട്ടവരാണെല്ലാം. ഉരുളെടുത്ത പല സ്ഥലങ്ങളിലേയ്ക്കും സർക്കാർ സംവിധാനങ്ങളെത്തുന്നതേയുള്ളൂ. ജനിച്ച നാട്ടിൽ വഴിയും വീടും വെളിച്ചവുമില്ലാതെ ക്യാമ്പിൽ കഴിയുന്നവർക്ക് ഇനി തിരിച്ചുപോക്ക് പോലും അസാദ്ധ്യമാണ്. റബർ തോട്ടങ്ങളിൽ ചെറിയ തോടുകൾക്ക് സമാനമായ രീതിയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇവയെല്ലൊം ഒന്നോ രണ്ടോ മണിക്കൂറിന്റെ വ്യത്യാസത്തിൽ പൊട്ടി ഒന്നിച്ച് ഒഴുകി പുല്ലകയാറിലെത്തി. ഈ മലവെള്ളമാണ് മണിമലയാറിലൂടെ കുതിച്ചത്. കൂട്ടിക്കൽ മുതൽ വെള്ളാവൂർ പഞ്ചായത്ത് വരെയുള്ള പ്രദേശങ്ങൾ മുങ്ങാൻ കാരണവും ഈ ഉരുളുകളാണ്.
കൂട്ടിക്കൽ ടൗൺ, ചപ്പാത്ത് ഭാഗങ്ങളിൽ പൂർണമായി ഒഴുകിയ കടകളുമുണ്ട്. പഞ്ചായത്തിലൂടെ കടന്നു പോകുന്ന മൂന്ന് പ്രധാന പൊതുമരാമത്ത് റോഡുകളും തകർന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ റോഡുകൾക്കും മലവെള്ളപ്പാച്ചിലിൽ വൻ നഷ്ടമുണ്ടായി. വൈദ്യുതി, ടെലിഫോൺ ബന്ധങ്ങൾ പൂർണമായി വിഛേദിക്കപ്പെട്ടു.
കൂട്ടിക്കലിലെ നഷ്ടം
പന്ത്രണ്ട് മനുഷ്യ ജീവനുകൾ
കണക്കില്ലാതെ വളർത്തു മൃഗങ്ങൾ
600 വീടുകളും 150 കടകളും
മുണ്ടക്കയം - ഇളംകാട്-വാഗമൺ റോഡ്
ഏന്തയാർ-കൈപ്പള്ളി- പൂഞ്ഞാർ റോഡ്
കൂട്ടിക്കൽ-കാവാലി-ചോലത്തടം റോഡ്
'' പ്ലാപ്പള്ളി മേഖലയിലാണ് ഏറ്റവും കൂടുതൽ ഉരുളുകൾ പൊട്ടിയത്. മ്ലാക്കര, വല്യേന്ത ഭാഗങ്ങളിലും വ്യാപകമായ രീതിയിൽ ഉരുൾപൊട്ടലുണ്ടായി. ഒരേ മലയിടുക്കിൽ നിന്ന് നിരവധി ചെറിയ ഉരുളുകളും പൊട്ടിയൊഴുകി''
- സജി, പഞ്ചായത്ത് പ്രസിഡന്റ്, കൂട്ടിക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |