ന്യൂഡൽഹി: അടുത്തവർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിലും വനിതകളെ മത്സരിപ്പിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി പ്രഖ്യാപിച്ചു. പാചകവാതക കണക്ഷനും 2000 രൂപയും മാത്രം നൽകിയാൽ മാത്രം വനിതാ ശാക്തീകരണമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമാന പദ്ധതികളെ വിമർശിച്ച് പ്രിയങ്ക പറഞ്ഞു.
ഉത്തർപ്രദേശിലെ പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടും മാറ്റവും നീതിയും ഐക്യവും ആഗ്രഹിക്കുന്ന വനിതകൾക്ക് വേണ്ടിയുമാണ് കോൺഗ്രസ് സംവരണം നടപ്പാക്കുന്നത്. സർവകലാശാലകളിൽ പുരുഷൻമാർക്കൊപ്പം അവകാശങ്ങൾ വേണമെന്ന് തന്നോട് പറഞ്ഞ വിദ്യാർത്ഥിക്കും വലുതാകുമ്പോൾ നേതാവാകാൻ ആഗ്രഹം പ്രകടിപ്പിച്ചവർക്കും ഉന്നാവ് പീഡനക്കേസിലെ പ്രതികൾ തീക്കൊളുത്തിക്കൊന്ന പെൺകുട്ടിയുടെ സഹോദരിക്കും വീരമൃത്യു വരിച്ച സൈനികരുടെ വിധവകൾക്കുമെല്ലാം തീരുമാനം പ്രയോജനപ്പെടും. 40 ശതമാനം സീറ്റുകളും വനിതകൾക്ക് നൽകാൻ പാർട്ടി ഏകകണ്ഠമായി തീരുമാനിച്ചതാണെന്നും തന്റെ മാത്രം തീരുമാനമായിരുന്നെങ്കിൽ 50ശതമാനം നീക്കിവച്ചേനെയെന്നും പ്രിയങ്ക പറഞ്ഞു.
403 അംഗ യു.പി നിയമസഭയിൽ 40ശതമാനം സംവരണം ഏർപ്പെടുത്തിയാൽ 160 വനിതാ സ്ഥാനാർത്ഥികളുണ്ടാകും. എന്നാൽ ഇത്രയും സീറ്റുകൾ വനിതകൾക്ക് നൽകാൻ കോൺഗ്രസ് സഖ്യമില്ലാതെ ഒറ്റയ്‌ക്ക് മത്സരിക്കേണ്ടി വരും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്ക്പ്രകാരം യു.പിയിൽ 7.79 കോടി പുരുഷ വോട്ടർമാരും 6.61 കോടി വനിതാ വോട്ടർമാരുമാണുള്ളത്.
ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 54 ശതമാനം സീറ്റുകളും വനിതകൾ നേടിയതിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ നീക്കമെന്ന് സൂചനയുണ്ട്. 75 ജില്ലാപഞ്ചായത്തുകളിൽ 42ലും വനിതകളാണ് പ്രസിഡന്റുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |