മുംബയ്: ലഹരികേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്‌റ്റിന് കാരണമായത് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയിലെ ഉദ്യോഗസ്ഥന്റെ പ്രതികാര നടപടിയാണെന്ന് ശിവസേന നേതാവ് കിഷോർ തിവാരി. മഹാരാഷ്‌ട്രയിലെ കാർഷിക ആക്‌ടിവിസ്‌റ്റും മന്ത്രിയുമാണ് തിവാരി. എൻസിബി ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്ക് ബോളിവുഡിൽ അരങ്ങേറ്റത്തിന് സാധിക്കാത്തതിന്റെ പ്രതികാരമാണ് സംഭവമെന്നും വിഷയത്തിൽ സുപ്രീംകോടതി ഇടപെടണമെന്നുമാണ് തിവാരി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലെ വാദം.
കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരമാണ് ആര്യൻ ഖാനെയും മറ്റ് ഏഴുപേരെയും എൻസിബി അറസ്‌റ്റ് ചെയ്‌തതെന്നാണ് മഹാരാഷ്‌ട്ര ഭരിക്കുന്ന ശിവസേനയും എൻസിപിയും ആരോപിക്കുന്നത്. സിനിമാ താരങ്ങളെയും ഫാഷൻ മോഡലുകളെയും ലക്ഷ്യമിടുന്ന വൃത്തികെട്ട നയമാണ് എൻസിബിയ്‌ക്കെന്നും ആര്യൻ ഖാന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ കോടതി ഇടപെടണമെന്നുമാണ് കിഷോർ തിവാരി ആവശ്യപ്പെടുന്നത്.
ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമായാണ് ആര്യനെ കഴിഞ്ഞ 17 ദിവസങ്ങളായി ജയിലിലടച്ചിരിക്കുന്നതെന്നാണ് തിവാരിയുടെ വാദം. സെലിബ്രിറ്റികളെ പിടികൂടാൻ മാത്രമാണ് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്‌ക്ക് താത്പര്യമെന്ന് മുൻപ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും വിമർശനം ഉന്നയിച്ചിരുന്നു.
മുംബയിലെ കപ്പലിലെ ലഹരിപാർട്ടിസ്ഥലത്ത് നടത്തിയ റെയ്‌ഡിനെ തുടർന്ന് 20 പേരെയാണ് എൻസിബി അറസ്‌റ്റ് ചെയ്‌തത്. ഒക്‌ടോബർ രണ്ടിനാണ് ആര്യൻ ഖാൻ അറസ്‌റ്റിലായത്. എന്നാൽ ശിവസേനയുടെ ഈ നീക്കത്തെ മഹാരാഷ്‌ട്ര ബിജെപി ശക്തമായി എതിർക്കുകയാണ്. ആര്യൻ ഖാനെതിരെയല്ല മയക്കുമരുന്ന് മാഫിയയ്‌ക്കെതിരാണ് തങ്ങളെന്ന് ബിജെപി നേതാവ് റാം കദം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |