ന്യൂഡൽഹി: ഗുജറാത്തിൽ ശസ്ത്രക്രിയയിലൂടെ മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് പകരം വൃക്ക എടുത്തുമാറ്റി രോഗി മരിച്ച സംഭവത്തിൽ കുടുംബത്തിന് 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോട് ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി.
ഖേദ ജില്ലയിൽ താമസിച്ചിരുന്ന ദേവേന്ദ്രഭായ് റാവലാണ് ചികിത്സാപിഴവ് മൂലം വൃക്ക നീക്കം ചെയ്ത് നാലുമാസം കഴിഞ്ഞപ്പോൾ മരിച്ചത്.
2011ലാണ് റാവൽ കടുത്ത പുറംവേദനയും മൂത്ര തടസവുമായി കെ.എം.ജി ജനറൽ ഹോസ്‌പിറ്റലിലെത്തിയത്. പരിശോധനയിൽ ഇടത് വൃക്കയിൽ 14 മില്ലിമീറ്റർ വലിപ്പമുള്ള കല്ല് കണ്ടെത്തി. കല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു. എന്നാൽ ശസ്ത്രക്രിയയിൽ പിഴവുണ്ടാകുകയും കല്ലിന് പകരം വൃക്ക നീക്കം ചെയ്തതായും ഡോക്ടർ ബന്ധുക്കളോട് പറഞ്ഞു. രോഗിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വൃക്ക നീക്കം ചെയ്തതെന്നും ഡോക്ടർ വാദിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷവും റാവലിന് മൂത്രതടസം അനുഭവപ്പെട്ടു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 2012ൽ റാവൽ മരിച്ചു.
ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി റാവലിന്റെ കുടുംബം ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചു. ആശുപത്രിയും ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരമായി 11.23 ലക്ഷം രൂപ റാവലിന്റെ ഭാര്യയ്ക്ക് നൽകണമെന്ന് കോടതി വിധിച്ചു. ഇതിനെ ചോദ്യം ചെയ്ത് ഇൻഷുറൻസ് കമ്പനിയും ആശുപത്രിയും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചു. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കായി ആശുപത്രി ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെങ്കിലും രോഗി മരിക്കാൻ കാരണം ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയോട് മുഴുവൻ തുകയും നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |