ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിലെ നാല്പത് ഷട്ടറുകളിൽ 39 എണ്ണവും ഉയർത്തിയെങ്കിലും പൊഴിമുഖത്ത് കൂടിയുള്ള നീരോഴുക്ക് ശക്തമാകുന്നില്ല. ഇന്നലെ മഴയ്ക്ക് അല്പം ശമനമുണ്ടായെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാണ്. ലീഡിംഗ് ചാനലിലെ ജലനിരപ്പ് വാണിംഗ് ലെവലിനേക്കാൾ താഴ്ന്ന് നിൽക്കുന്നതാണ് നീരൊഴുക്ക് കുറയാൻ കാരണം.
കുട്ടനാട്ടിലെ കൈനകരി, നെടുമുടി, ചമ്പക്കുളം, പള്ളാത്തുരുത്തി എന്നിവിടങ്ങളിലെ വാട്ടർ ലെവൽ വാണിംഗ് ലെവലിനേക്കാൾ ആറിരട്ടിയിലധികം ഉയർന്നു. പമ്പ, മണിമല, അച്ചൻകോവിൽ ആറുകളിൽ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. കുട്ടനാട്ടിൽ നിന്ന് കൂടുതൽ ജലം ലീഡിംഗ് ചാനലിലേക്ക് ഒഴുകിയെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. മാന്തറചാൽ, കോരംകുഴി തോടി, ടി.എസ് കനാൽ തുടങ്ങിയ പ്രധാന ചാനലുകളുടെ ആഴം കുറഞ്ഞതും തോടുകളിൽ പോളയും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടിയതുമാണ് നിരൊഴുക്കിന് തടസമായത്.
സ്പിൽവേയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും പായലും ഇന്നലെ മുതൽ നീക്കിത്തുടങ്ങി. ജലസേചന വകുപ്പിനാണ് ചുമതല. മന്ത്രി സജി ചെറിയാൻ ഇന്നലെ സ്പിൽവേയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലാ കളക്ടർ എ. അലക്സാണ്ടറും ഒപ്പമുണ്ടായിരുന്നു.
ലീഡിംഗ് ചാനലിൽ വാണിംഗ്
ലെവൽ ഇനിയുമകലെ
സമുദ്രനിരപ്പിന് ആനുപാതികമായിട്ടാണ് വാണിംഗ് വാട്ടർ ലെവൽ നിശ്ചയിച്ചിട്ടുള്ളത്. തോട്ടപ്പള്ളി ലീഡിംഗ് ചാനലിലെ വാണിംഗ് വാട്ടർ ലെവൽ 1.43 മീറ്ററാണ്. എന്നാൽ ഇന്നലെ വൈകിട്ട് 7വരെ 0.88ആണ് ഇവിടുത്തെ വാട്ടർ ലെവൽ. 2018ലെ പ്രളയത്തിൽ ലീഡിംഗ് ചാനലിന് പുറമേ തോട്ടപ്പള്ളി പാലത്തിനും ദേശീയ പാതയ്ക്കും ഇടയിൽ അടിഞ്ഞുകൂടിയ മണലും ചെളിയും നാലുവർഷം കിഞ്ഞിട്ടും നീക്കം ചെയ്തിട്ടില്ല. പാലത്തിനും ദേശീയ ജലപാതയ്ക്കും ഇടയിലുള്ള 765 മീറ്റർ നീളത്തിലും 340മീറ്റർ വീതിയിലും ഡ്രജ്ജ് ചെയ്ത് മണലും ചെളിയും നീക്കം ചെയ്യാത്തതാണ് ഷട്ടറുകൾ പൂർണമായും ഉയർത്തിയിട്ടും നീരോഴുക്ക് സുഗമാകാത്തത്.
ഒഴുകേണ്ടിയിരുന്ന ജലം: 1800 ഘന മീറ്റർ (സെക്കൻഡിൽ)
ഇപ്പോൾ: 600 ഘനമീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |