കൊല്ലം: ദിവസങ്ങൾനീണ്ട ശക്തമായ മഴ ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് വൻ ആഘാതമായി. കൊവിഡ് പ്രതിസന്ധിയിൽ നിശ്ചലമായ ടൂറിസം മേഖല ഉണർന്നു തുടങ്ങിയപ്പോഴാണ് ഇരുട്ടടിയായി പെരുമഴയെത്തിയത്. തോരാ മഴയിൽ കഴിഞ്ഞ ശനിയാഴ്ച മുതൽ വിനോദസഞ്ചാര മേഖലയിൽ ആളനക്കമില്ലാതായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഓണക്കാലത്ത് ടൂറിസം മേഖലകൾ സഞ്ചാരികൾക്കായി തുറന്നത്. വില്ലേജ് ടൂറിസത്തിലൂടെ ശ്രദ്ധേയമായ മൺറോത്തുരുത്ത് ഉൾപ്പടെയുള്ള ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികളാൽ സജീവമായിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും നല്ല തിരക്കുണ്ടായിരുന്നു. കൊല്ലം മെറീനാ ജെട്ടിയിലെ 20 ഹൗസ് ബോട്ടുകളും നിനോദസഞ്ചാരികൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ബുക്ക് ചെയ്തിരുന്നു. എന്നാൽ മഴ കനത്തതോടെ ശനിയാഴ്ച്ച മുതലുള്ള എല്ലാം ബുക്കിംഗുകളും റദ്ദായി. ഇതുമൂലം ടൂറിസം മേഖലയ്ക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. മഴ തുടരുമെന്ന കാലാവസ്ഥാപ്രവചനം ടൂറിസം മേഖലയെ തീർത്തും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
കൊവിഡിന് ശേഷം ഉണർന്നു വന്ന കൊല്ലത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് കടുത്ത ആഘാതമാണ് മഴ സൃഷ്ടിച്ചത്. കഴിഞ്ഞ നാലു ദിവസത്തെ ബുക്കിംഗുകളാണ് റദ്ദായത്.
കെ. അജയ്, ഹൗസ് ബോട്ടുടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |