തിരുവനന്തപുരം: അതിതീവ്രമഴയെ തുടർന്നുണ്ടാവുന്ന കെടുതികളിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താൻ
ദേശീയ ദുരന്ത പ്രതികരണ സേനയെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചു. ഇന്നും നാളെയുമാണ് കൊടിയ മഴയ്ക്ക് സാദ്ധ്യത. അടിയന്തര സാഹചര്യത്തിൽ ഇടുക്കി, ആലപ്പുഴ ജില്ലകളിലേക്ക് അയയ്ക്കാൻ രണ്ടാം സംഘത്തെ സജ്ജമാക്കി. കൊല്ലം, കണ്ണൂർ ജില്ലകളിലേക്കും ഓരോ സംഘത്തെ അയയ്ക്കും.
സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം കരസേനയെ കോട്ടയത്ത് വിന്യസിച്ചു. മറ്റൊരു സംഘം തിരുവനന്തപുരത്തുണ്ട്. നാലു സംഘങ്ങളെ ഇന്ന് സജ്ജമാക്കും.
ഡിഫൻസ് സെക്യൂരിറ്റി കോർ കോഴിക്കോട്ടും വയനാട്ടിലും നിലയുറപ്പിച്ചു. വ്യോമസേനയുടെ ഒരു കോപ്ടർ തിരുവനന്തപുരത്തും മറ്റൊന്ന് കൊച്ചിയിലെ ഐ.എൻ.എസ് ഗരുഡയിലും തയ്യാറാണ്. നേവിയുടെ കോപ്ടർ കൊച്ചിയിലും ഒരുക്കി.
അറബിക്കടലിന്റെ തെക്കുകിഴക്കൻ ദിശയിൽ നിന്നു വീശുന്ന ശക്തമായ കാറ്റിന്റെ സ്വാധീനത്താലാണ് ഇന്നും നാളെയും കനത്ത മഴ പ്രതീക്ഷിക്കുന്നത്.
പ്രളയം ഒഴിവാക്കാൻ ഇടുക്കി, ഇടമലയാർ, പമ്പാ ഡാമുകൾ ഇന്നലെ നിയന്ത്രിത തോതിൽ തുറന്നതിനാൽ, നദികൾ കരകവിഞ്ഞ് കെടുതി നേരിടേണ്ടിവന്നില്ല.
അതീവജാഗ്രത
മഴ ശക്തിപ്പെട്ടാൽ അപകട സാദ്ധ്യതയുള്ള പ്രദേശത്തും വീട്ടിലും പാർക്കുന്നവർ ക്യാമ്പുകളിലേക്ക് മാറണം.
എമർജൻസി കിറ്റ് കരുതിവയ്ക്കണം.
വാസയോഗ്യമല്ലാത്ത വീടുകളിലുള്ളവരെയും നദീതീരത്തോട് ചേർന്ന് താമസിക്കുന്നവരെയും മാറ്റണം.
അപായ സാദ്ധ്യത
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ,വെള്ളപ്പൊക്കം
മരങ്ങൾ നിലംപാെത്തും
വൈദ്യുതി കമ്പികൾ പൊട്ടിവീഴും
അലർട്ട് ഇന്ന്
യെല്ലോ:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്
ഗ്രീൻ: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
നാളെ
യെല്ലോ: കാസർകോട്, കൊല്ലം, ആലപ്പുഴ
ഓറഞ്ച്: മറ്റു ജില്ലകളിൽ
മത്സ്യബന്ധനം പാടില്ല
ഇന്നു മുതൽ വെള്ളിയാഴ്ച വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
'' അതീവ ജാഗ്രതാ നിർദ്ദേശം പിൻവലിക്കുന്നതുവരെ സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മഴയുടെ തോത് കുറഞ്ഞിരിക്കുമ്പോഴും ജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത കൈവിടരുത്.''
പിണറായി വിജയൻ,മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |