തൃശൂർ: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം പ്രമേയമാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമ ആദിവാസിയുടെ (ദി ബ്‌ളാക്ക് ഡെത്ത്) ചിത്രീകരണം അട്ടപ്പാടിയിൽ തുടങ്ങി. അപ്പാനി ശരത്താണ് മധുവിനെ അവതരിപ്പിക്കുന്നത്.
മധുവിന്റെ ഭാഷയായ മുഡുകയിലാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ഭാഷയിൽ നിർമ്മിക്കുന്ന ആദ്യ സിനിമയാണിത്. അദ്ധ്യാപകനും ആദിവാസി മൂപ്പനുമായ തങ്കരാജിന്റേതാണ് സംഭാഷണം. കഥ തിരക്കഥ വിജീഷ് മണി. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ സോഹൻ റോയിയാണ് നിർമ്മാണം. ഗോത്രകവി ചന്ദ്രൻ മാരിയുടെ രണ്ട് പാട്ടുണ്ടാകും. കുറച്ച് കഥാപാത്രങ്ങളുള്ള, മുഡുകരും അഭിനയിക്കുന്ന 100 മിനിറ്റ് ചിത്രം ഓസ്‌കാറിനയക്കുമെന്ന്, ശ്രീനാരായണ ഗുരുവിനെക്കുറിച്ച് 51 മണിക്കൂർ കൊണ്ട് സിനിമയൊരുക്കിയ (വിശ്വഗുരു) വിജീഷ് മണി പറഞ്ഞു.
ഗോത്രഭാഷകളെ സംരക്ഷിക്കാൻ ശ്രമം
ഗോത്രഭാഷകൾക്ക് അസ്തിത്വം കണ്ടെത്താനായി 10 ഗോത്രഭാഷകളിൽ സിനിമ നിർമ്മിക്കാനാണ് വിജീഷ് മണിയുടെ ശ്രമം. ഇരുള, കുറുംബ ഭാഷകളിൽ നേതാജി, 'മ്' എന്നിവ നിർമ്മിച്ചിട്ടുണ്ട്. ഗോകുലം ഗോപാലനായിരുന്നു നേതാജിയിലെ കേന്ദ്ര കഥാപാത്രം.'മ്'ൽ ഐ. എം വിജയനും. രണ്ട് ചിത്രങ്ങളും ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മധുവിന് മരണമില്ല
മധുവിന് സിനിമയിൽ മരണമില്ല. വിശപ്പ്, പരിസ്ഥിതി, വർണവിവേചനം, കാലാവസ്ഥാ പ്രശ്‌നങ്ങൾ, ഗോത്ര സംസ്‌കൃതിയുടെ നാശം എന്നിവയിലേക്ക് സിനിമ വെളിച്ചം വീശും. വിശപ്പിന്റെ വേദനയിലേക്ക് ആദിവാസികളെ എത്തിക്കുന്ന സാഹചര്യമാണ് സിനിമയുടെ കാതൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |