തൃശൂർ: ഇന്നും നാളെയും തൃശൂർ അടക്കമുളള ജില്ലകളിൽ റെഡ് അലർട്ടാകുമെന്നും തുടർന്ന് അതിശക്തമായ മഴ ലഭിക്കുമെന്നുമുളള കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് വന്നതോടെ നെൽകർഷകർ ഭീതിയിൽ. തുലാവർഷത്തിന് മുന്നോടിയായി പെയ്ത കനത്ത മഴയിൽ ജില്ലയിലെ നെൽകർഷകർക്ക് കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
പലയിടങ്ങളിലും നടീൽ കഴിഞ്ഞതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി കനത്ത മഴ പെയ്തത്. നെൽച്ചെടികൾ മുങ്ങി നശിച്ചു. ഒരു ഏക്കർ കൃഷിയിറക്കാൻ പതിനാലായിരത്തിലേറെ രൂപയാണ് ചെലവ്. ലാഭകരമായതോടെ നെൽക്കൃഷിയിറക്കുന്നവർ ഈ വർഷം കൂടി. ജില്ലയിൽ പതിനായിരത്തോളം ഏക്കറിൽ കൃഷി നടക്കുന്നതായാണ് കണക്ക്. ഇതിൽ പകുതിയോളം ഏക്കറിൽ കൃഷി തുടങ്ങിയതായി കണക്കാക്കിയാൽപോലും നഷ്ടം കോടികൾ വരും. അതേസമയം, മഴക്കെടുതി മൂലം നെല്ല് സംഭരണത്തിൽ തടസം വരാതിരിക്കാൻ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽകുമാറിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം സപ്ലൈകോ പ്രതിനിധികൾ കേരള റൈസ് മിൽ ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി ഓൺലൈൻ ചർച്ച നടത്തി. നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് സംഭരണം സുഗമമാക്കുന്നതിനായിരുന്നു ചർച്ച. ഈർപ്പം കൂടുതലുള്ള നെല്ല് ന്യായമായ കിഴിവ് നടത്തി പെട്ടെന്ന് സംഭരിക്കണമെന്ന് നിർദ്ദേശിച്ചു.
കർഷകരുടെ നഷ്ടം ലഘൂകരിക്കുന്നതിന് മില്ലുടമകൾ നടപടി സ്വീകരിക്കും. നെല്ലുസംഭരണം വേഗത്തിലാക്കുന്നതിന് കൂടുതൽ വാഹനങ്ങൾ, ചാക്കുകൾ എന്നിവ മില്ലുടമകൾ ക്രമീകരിക്കും. ഇത്തരത്തിൽ സംഭരിക്കുന്ന നെല്ല് സമയബന്ധിതമായി സംസ്കരിക്കുന്നതിനുള്ള ഗുണനിലവാര പരിശോധനയ്ക്ക് മുമ്പ് ഉമി കളഞ്ഞ് അരിയായി സൂക്ഷിക്കുന്നതിനുള്ള അനുമതിയും മില്ലുടമകൾക്ക് സപ്ലൈകോ നൽകും. നെല്ല്, അരി എന്നിവ സൂക്ഷിക്കുന്നതിന് കൂടുതൽ ഗോഡൗണുകൾ ആവശ്യമെങ്കിൽ അതിനുള്ള അനുമതിയും സപ്ലൈകോ നൽകുമെന്നും പ്രതിനിധികൾ അറിയിച്ചു.
1987, 2000, 2013 വർഷങ്ങളിൽ മഴ കൂടുതലായി പെയ്യുന്ന പാറ്റേൺ ഉണ്ടായിരുന്നു. ഒരു വർഷം നല്ല മഴ കിട്ടിയാൽ അടുത്ത മൂന്ന് വർഷം മഴ കുറവായിരുന്നു. അതിൽ മാറ്റം വന്നത് 2018 മുതൽക്കാണ്. പ്രളയ ശേഷം 1924 മുതൽ മൂന്ന് വർഷവും 1961 മുതൽ മൂന്ന് വർഷവും ഇങ്ങനെ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇതും വൃശ്ചികക്കാറ്റിന്റെ വേഗതയിലുണ്ടാവുന്ന കാര്യമായ കുറവും തമിഴ്നാട്ടിലെയും കേരളത്തിലെയും ഊഷ്മാവിന്റെ അളവുമായി ബന്ധപ്പെട്ടതാവാം.
-ഡോ.ഉണ്ണിക്കൃഷ്ണൻ തെക്കേപ്പാട്ട്, കാലാവസ്ഥാ ഗവേഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |