നാഗർകോവിൽ: തിരുവനന്തപുരത്തെ നവരാത്രി പൂജയ്ക്ക് ശേഷം ആചാര പ്രകാരം പദ്മനാഭപുരത്തേക്ക് നവരാത്രി വിഗ്രഹങ്ങൾ തിരിച്ചെത്തി. ഇന്നലെ രാവിലെ കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ നിന്ന് 5.30ന് ആരംഭിച്ച ഘോഷയാത്ര 9:30 ഓടെ പദ്മനാഭപുരത്ത് എത്തി. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം വാദ്യഘോഷങ്ങളും താലപ്പൊലിയുമെല്ലാം ഒഴിവാക്കിയിരുന്നു. കോട്ടവാതിൽക്കൽ എത്തിയ ഭക്തർ വിഗ്രഹങ്ങളെ തേവാരക്കെട്ട് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
കൊട്ടാരനടയിലും കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലും വച്ച് വിഗ്രഹങ്ങൾക്ക് തമിഴ്നാട് പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി.
10 മണിയോടെ സരസ്വതി ദേവീയെ കോട്ടയ്ക്കുള്ളിൽ ആറാട്ടിനായി എഴുന്നള്ളിച്ചു. തുടർന്ന് ഉടവാളുമായി ഘോഷയാത്രയിൽ അകമ്പടി സേവിച്ച കന്യാകുമാരി ദേവസ്വം ജീവനക്കാരൻ സുദർശനകുമാർ കൊട്ടാരം ചാർജ് ഓഫീസർ അജിത്കുമാറിന് ഉടവാൾ കൈമാറി. തേവാരക്കെട്ട് സരസ്വതിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചതോടെ വേളിമല കുമാരസ്വാമി കുമാരകോവിലിലേക്ക് യാത്രയായി. മുന്നൂറ്റിനങ്ക കൽക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ തങ്ങിയ ശേഷം ഇന്ന് രാവിലെ ശുചീന്ദ്രത്തേക്ക് എഴുന്നള്ളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |