കോട്ടയം: ഉരുൾപൊട്ടലിൽ 13 പേരുടെ മരണത്തിനും വൻ നാശത്തിനും വഴിയൊരുക്കിയ ദുരന്തഭൂമിയായ കൂട്ടിക്കലിൽ പരിസ്ഥിതി ലോല പ്രദേശമായിട്ടും അരഡസനിലേറെ പാറമടകളാണ് പ്രവർത്തിക്കുന്നത്. കൊടുങ്ങ, പൂവഞ്ചി, വല്യന്ത, വേലനിലം തുടങ്ങിയ പ്രദേശളിലാണ് ഇവ കൂടുതൽ. ഇതിൽ കൊടുങ്ങ, പൂവഞ്ചി പാറമടയിലും ഉരുൾപൊട്ടലുണ്ടായി.
മഴക്കാലത്ത് ചെറുതും വലുതുമായ പത്ത് ഉരുൾ പൊട്ടൽ വരെ പാറമടകളാൽ സമ്പന്നമായ കൂട്ടിക്കൽ പ്രദേശത്ത് ഉണ്ടാകാറുണ്ട്. 400 ഓളം കുടുംബങ്ങളാണ് ഉരുൾപൊട്ടൽ ഭീഷണിയിലുള്ളത്. അനുവദനീയമായ അളവിൽ കൂടുതൽ സ്‌ഫോടനം നടത്തുന്ന കൊടുങ്ങയിലെ പാറമട നാട്ടുകാരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. പാറമടക്കെതിരെ നേരത്തേ ജനകീയ സമരം ശക്തമായിരുന്നു. പിന്നീട് ശോഷിച്ചു. പാറപൊട്ടിക്കലിൽ വീടും പരിസരവും സദാ കുലുങ്ങി കേടുപാട് സംഭവിച്ചതോടെ ഒരോരുത്തരായി സ്ഥലം വിറ്റു പോയി. ശേഷിച്ചവർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം തുടങ്ങിയെങ്കിലും പിടിച്ചു നിൽക്കാനായില്ല. പാറമടകളുടെ പ്രവർത്തനമാകട്ടെ തുടരുകയുമാണ്.
വാഗമൺ മൊട്ടക്കുന്നുകളിൽ അതീവ ജൈവ വൈവിദ്ധ്യ പ്രദേശമായി സംരക്ഷിക്കണമെന്ന് ജൈവവൈവിദ്ധ്യ ബോർഡ് നിർദ്ദേശിച്ചിടത്താണ് പാറമടകൾ പ്രവർത്തിക്കുന്നത്. മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനവുമാണിവിടം. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഖനനനിരോധന മേഖലയുമാണ്. ഇടുക്കി ഡാമിന്റെ സമ്മർദ്ദം ഉണ്ടാകുന്ന സ്ഥലമാണ് ഈരാറ്റുപേട്ട മുതൽ വാഗമൺ വരെയുള്ള പ്രദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാപ്പിൽ അതീവ മണ്ണിടിച്ചിൽ പ്രദേശമെന്ന നിലയിൽ ചുവപ്പ്, ഓറഞ്ച് നിറങ്ങൾ രേഖപ്പെടുത്തിയവയാണ് ഇതെല്ലാം. എന്നിട്ടും ഭൂമി ഇളക്കി കുന്നുകൾ തുരന്ന് പരിസ്ഥിതി സന്തുലിതാവസ്ഥ തകർത്ത് ഉരുൾപൊട്ടലിന് വഴിയൊരുക്കി അനധികൃത പാറമടകൾ പ്രവർത്തിക്കുന്നു.
കെട്ടുപോകുന്ന പ്രക്ഷോഭങ്ങൾ
ജനകീയ പ്രതിഷേധം ശക്തമാകുമ്പോൾ പാറമടയുടെ ലൈസൻസ് പഞ്ചായത്ത് ബ്ലോക്ക് ചെയ്യും. അതോടെ രാഷ്ട്രീയ, സമുദായ നേതാക്കളുടെ പിന്തുണയോടെ പരാതിക്കാരെ അനുനയിപ്പിച്ച് പാറ പൊട്ടിക്കാനുള്ള അനുമതി ഹൈക്കോടതി വഴി നേടിയെടുക്കും. പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകുകയും ചെയ്യും. ഇതിനെല്ലാം മൂക സാക്ഷിയായി നിൽക്കാനേ യഥാർത്ഥ പ്രക്ഷോഭകർക്ക് കഴിയൂ. കൊടുങ്ങ, വല്യേന്ത പാറമടകളുടെ പ്രവർത്തനം നിരോധിക്കണമെന്ന് വൈദ്യുതി ബോർഡ് ശുപാർശ ചെയ്തിട്ട് വർഷങ്ങളായി. നടപടി ഉണ്ടായില്ലെന്നു മാത്രം.
പഴയ നിയമം
പുതിയ നിയമം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |