ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യന്ത്രി അമരീന്ദർ സിംഗ് പാർട്ടി രൂപീകരിക്കുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി ജെ പിയുമായി സഖ്യം ചേർന്നാണ് പാർട്ടി രൂപീകരണം. കഴിഞ്ഞ ദിവസമാണ് അമരീന്ദർ സിംഗ് പാർട്ടി രൂപീകരിക്കുന്നതായും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും വരും വർഷത്തെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുൻപ് ബി ജെ പിയുമായി വേർപിരിഞ്ഞ അകാലി ഗ്രൂപ്പുകളുമായി സീറ്റ് ക്രമീകരണം പരിഗണിക്കുമെന്നും പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം അമരീന്ദർ സിംഗ് കേന്ദ്ര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയതോടെ ബി ജെ പിയുമായി സഖ്യത്തിലാവുകയാണെന്ന സൂചന പരന്നിരുന്നു. എന്നാൽ തങ്ങൾ കർഷക പ്രതിഷേധത്തെ പറ്റി സംസാരിക്കുകയായിരുന്നുവെന്നാണ് ക്യാപ്റ്റൻ പ്രതികരിച്ചത്.
ഒരു വർഷത്തിലേറെയായി തങ്ങളുടെ നിലനിൽപ്പിനായി പോരാടുന്ന കർഷകരുടെയും പഞ്ചാബിലെ ജനങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ തന്റെ സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന് അമരീന്ദർ സിംഗിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേശകനായ രവീൺ തുക്ക്രൽ ട്വീറ്റ് ചെയ്തിരുന്നു. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടാൽ 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുമായി സീറ്റ് ക്രമീകരണം നടത്തുമെന്നും ദിന്ദ്സാ, ബ്രഹ്മ്പുര തുടങ്ങിയ അകാലി ഗ്രൂപ്പുകളുമായി സഖ്യമുണ്ടാക്കാൻ ശ്രമിക്കുമെന്നും മറ്റൊരു ട്വീറ്റിൽ അദ്ദേഹം വ്യക്തമാക്കി.
‘Hopeful of a seat arrangement with @BJP4India in 2022 Punjab Assembly polls if #FarmersProtest is resolved in farmers’ interest. Also looking at alliance with like-minded parties such as breakaway Akali groups, particularly Dhindsa &
— Raveen Thukral (@RT_Media_Capt) October 19, 2021
Brahmpura factions’: @capt_amarinder 2/3 https://t.co/rkYhk4aE9Y
അതേസമയം അമരീന്ദർ സിംഗ് കോൺഗ്രസ് വിടുന്നതായി അൗദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. പാർട്ടിയുടെ കേന്ദ്ര നേതൃത്വവും ഇതുവരെ വിഷയത്തിൽ പ്രതികരിച്ചില്ല. എന്നാൽ ക്യാപ്റ്റൻ ബി ജെ പിയുമായും അകാലി ദളുമായും സഖ്യമുണ്ടാക്കുന്നതായി താൻ മുൻപ് തന്നെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ബി ജെ പിയിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ചിരുന്നുവെന്നും മന്ത്രി പർഗത്ത് സിംഗ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |