ലാഹോർ : ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി തങ്ങളുടെ സമുദ്രാതിർത്തിക്കുള്ളിൽ കണ്ടെത്തിയതായി പാകിസ്ഥാൻ. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ മൂന്നാം തവണയാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നും പാകിസ്ഥാൻ ആരോപിക്കുന്നു. എന്നാൽ പാക് അവകാശവാദം പൂർണമായും തള്ളി ഇന്ത്യൻ നേവി രംഗത്ത് വന്നിട്ടുണ്ട്. ഈ മാസം പതിനാറിനാണ് ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി കണ്ടെത്തിയതെന്നാണ് തെളിവ് സഹിതം പാകിസ്ഥാൻ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് പ്രസ്താവനയിലൂടെ ആരോപിച്ചത്.
സമുദ്രോപരിതലത്തിലേക്ക് ഉയർന്ന (പെരിസ്‌കോപ്പ് ആഴത്തിൽ) നിലയിലാണ് പാകിസ്ഥാൻ പുറത്ത് വിട്ട ചിത്രത്തിലെ അന്തർവാഹിനിയുള്ളത്. ഇത് ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചു എന്നാണ് കരുതുന്നത്. അതേസമയം പാകിസ്ഥാൻ നാവികസേനയുടെ ലോംഗ് റേഞ്ച് മാരിടൈം പെട്രോൾ എയർക്രാഫ്റ്റ് ഇന്ത്യൻ അന്തർവാഹിനിഎയർക്രാഫ്റ്റ് ട്രാക്ക് ചെയ്തു എന്നാണ് പ്രസ്താവനയിൽ പാകിസ്ഥാന്റെ ആക്ഷേപം. ചിത്രത്തിലെ ആധികാരികത ഇപ്പോഴും പരിശോധിക്കപ്പെട്ടിട്ടില്ല. എന്നാൽ പുറത്തുവിട്ട വീഡിയോയിലെ കോർഡിനേറ്റുകൾ സൂചിപ്പിക്കുന്നത് അന്തർവാഹിനി കറാച്ചിയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണെന്നാണ്, ഈ കണക്ക് ശരിയാണെങ്കിൽ അന്തർവാഹിനി ഇന്ത്യൻ അതിർത്തിയിലാണ്.
Pakistan Navy stops #Indian submarine entering into Its waters. #Pakistan #India #War #Peace pic.twitter.com/HpRIYM6OYF
— Azaz Syed (@AzazSyed) October 19, 2021
ഒരിക്കലും പെരിസ്‌കോപ്പ് ആഴത്തിൽ ശത്രുവിന്റെ അതിർത്തിക്കുള്ളിൽ ഒരു രാജ്യത്തിന്റെയും അന്തർവാഹിനി പ്രവേശിക്കുകയില്ല. അഥവാ അങ്ങനെ ഉയർന്ന് വന്നാൽ അത് ശത്രുവിനെ പ്രകോപിപ്പിക്കുന്നതിനോ, തങ്ങളുടെ കരുത്ത് പ്രദർശിപ്പിക്കുന്നതിനോ മാത്രമാവും. അടുത്തിടെ കാശ്മീരിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇനിയും സർജിക്കൽ സ്‌ട്രൈക്കിന് മടികാണിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെ പാക് അതിർത്തി കടന്ന രണ്ട് സർജിക്കൽ സ്‌ട്രൈക്കുകളിൽ കരസേനയും വ്യോമസേനയുമാണ് ഭാഗമായത്. അതിനാൽ തന്നെ മൂന്നാമതൊരു സർജിക്കൽ സ്‌ട്രൈക്കുണ്ടായാൽ അതിലൂടെ നേവിയുടെ ശക്തി തെളിയിക്കുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |