പാലക്കാട്: ജില്ലയിലേക്ക് ലഹരിക്കടത്ത് കൂടുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ എക്‌സൈസും പൊലീസും സംയുക്തമായി നടത്തിയ പരിശോധനകളിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ജില്ലയിൽ 500 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒരു ടണ്ണിലേറെ കഞ്ചാവാണ് ഇക്കാലയളവിൽ പിടികൂടിയത്. ബംഗളൂരുവിൽ നിന്നാണ് കൂടുതലായി ലഹരികൾ ജില്ലയിലേക്ക് എത്തുന്നത്.
റോഡുമാർഗവും ട്രെയിൻമാർഗവുമാണ് ലഹരിയെത്തുന്നത്. കേരളത്തിന് പുറത്ത് ശക്തമായ പരിശോധന ഇല്ലാത്തതാണ് ലഹരിക്കടത്ത് വ്യാപിക്കുന്നതിന് കാരണം. നിശാ പാർട്ടികൾക്കാണ് ഏറ്റവുമധികം ലഹരി സംസ്ഥാനത്തെത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
പിടിയിലാവുന്നവർ കൂടുതൽ യുവാക്കൾ
ലഹരിക്കടത്തുമായി പിടിയിലാകുന്നവരിൽ ഭൂരിഭാഗവും 19 മുതൽ 35 വയസുവരെയുള്ളവരാണ്. ഇതിൽ മിക്കവരും കോളേജ് വിദ്യാർത്ഥികളാണ്. കമ്മിഷൻ തുക കിട്ടുമെന്നതാണ് യുവാക്കളുടെ പ്രധാന ആകർഷണം. ചെറിയ വിലയ്ക്ക് വാങ്ങി ഏജന്റുമാർ മുഖേന ഉയർന്ന വിലയ്ക്ക് വിൽക്കും. ഇത്തരം ലഹരിയുടെ നിരന്തര ഉപയോഗം വിഷാദരോഗം, പരിഭ്രാന്തി, ഓർമ്മക്കുറവ്, മാനസിക പ്രശ്നങ്ങൾ, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കും. കോടികളുടെ കച്ചവടമാണ് യുവാക്കളെ ലക്ഷ്യമിട്ട് നടക്കുന്നത്.
എൽ.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും
നിയമവിരുദ്ധ ലാബുകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള ലൈസർജിക് ആസിഡ് ഉത്പന്നമാണിത്. എൽ.എസ്.ഡി സ്റ്റാമ്പ് രൂപത്തിൽ വിതരണത്തിനെത്തുമ്പോൾ ചെറുകയ്പ് രുചിയുള്ള ദ്രാവകരൂപത്തിലേക്ക് ഇതിനെ മാറ്റം വരുത്തുന്നു. എം.ഡി.എം.എ (മെത്തലീൻ ഡയോക്സിമെത് ആംമൈൻ), എൽ.എസ്.ഡി എന്നിവയാണ് പിടികൂടിയവയിൽ അധികവും. സിന്തറ്റിക് ഡ്രഗ്സ് എന്നാണ് ഇവ അറിയപ്പെടുന്നത്. 'മാക്സ് ജെല്ലി എക്സ്റ്റസി' എന്നറിയപ്പെടുന്ന എം.ഡി.എം.എയാണ് വ്യാപകം.
കൊണ്ടുനടക്കാൻ സൗകര്യം
സൗഹൃദ വലയത്തിൽ അകപ്പെട്ടാണ് എം.ഡി.എം.എ പോലുള്ള ലഹരി ആദ്യം അറിയുക. പിന്നീട് അടിമയാകും. സ്റ്റാമ്പ്, ഗുളിക രൂപത്തിലായതിനാൽ കൊണ്ടുനടക്കാൻ സൗകര്യമാണ്. കുറഞ്ഞ അളവിൽ ഉപയോഗിച്ചാലും എട്ട് മണിക്കൂർ വരെ ഉന്മാദം ലഭിക്കും. മദ്യവും മറ്റും ഉപയോഗിക്കുമ്പോഴുണ്ടാകുന്ന മണവും വീട്ടുകാരിൽ നിന്നും പൊലീസിൽ നിന്നുമെല്ലാം എളുപ്പത്തിൽ ഒളിപ്പിച്ചു വയ്ക്കാനുള്ള സൗകര്യവുമാണ് സ്റ്റാമ്പ് ലഹരി പോലെയുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിലേക്ക് കുട്ടികളെ എത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |