ചില കഥാപാത്രങ്ങൾ അങ്ങനെയാണ്. ആ കഥാപാത്രമായി സ്ക്രീനിലെത്തുന്ന ഒരഭിനേതാവിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കും. പിന്നീട് കഥയും കഥാപാത്രവും വേഷപ്പകർച്ച നടത്തുന്ന നടീനടന്മാരുമെല്ലാം പ്രേക്ഷകരുടെ മനസിൽ തന്നെയുണ്ടാവും. 'എന്റെ കുട്ടികളുടെ അച്ഛൻ" എന്ന പരമ്പരയിലൂടെ പൂജിത മേനോൻ മിനി സ്ക്രീനിലും തിളങ്ങുകയാണ്. 'നീ കൊ ഞാ ചാ", 'സ്വർണക്കടുവ", 'ഒാം ശാന്തി ഒാശാന" അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ച പൂജിത ഇപ്പോൾ കുടുംബ പ്രേക്ഷകർക്ക് സംഗീതയാണ്. പൂജിതയുടെ വിശേഷങ്ങൾ.
ഞാനിപ്പോൾ സംഗീതയാണ്
സംഗീത രാജ് പക്കാ നെഗറ്റീവ് ഷേഡിൽ മുന്നോട്ടുപോകുന്ന ഒരു കഥാപാത്രമാണ്. ഏറെ ആസ്വദിച്ചാണ് ഇൗ പ്രൊജക്ട് ചെയ്യുന്നത്. സിനിമയിൽ നിന്നും മിനിസ്ക്രീനിലേക്ക് കടന്നുവരാൻ ആദ്യമൊക്കെ ചെറിയ മടിയുണ്ടായിരുന്നു. പക്ഷേ 'എന്റെ കുട്ടികളുടെ അച്ഛൻ" സീരിയലിന്റെ കഥ കേട്ടപ്പോൾ ശരിക്കും ത്രില്ലായി. ഏറെ അഭിനയസാദ്ധ്യതകളുള്ള ഒരു കഥാപാത്രം. അശോക്, അനുപമ, സംഗീത. ഇൗ മൂന്ന് കഥാപാത്രങ്ങളുടെ കുടുംബജീവിതത്തിന്റെ കഥയാണിത്. ഇൗ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ നല്ല പ്രാധാന്യമുണ്ട്. ഒാരോ കഥാപാത്രത്തിലും എന്തെങ്കിലുമൊക്കെ ഉറപ്പായും ചെയ്യാനുണ്ട് എന്ന രീതിയിലുള്ള കഥ പറച്ചിൽ രീതി ഇൗ പരമ്പരയുടെ ഒരു പ്രത്യേകതയാണ്. വർഷങ്ങൾക്കുമുമ്പുള്ള പ്രണയം പൊടി തട്ടിയെടുക്കുകയും താൻ ജീവനെപ്പോലെ കരുതുന്നയാളെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സംഗീത ഒടുവിൽ ലക്ഷ്യത്തിലെത്തുന്നു. പുരുഷോത്തമൻ സാറിന്റെ പരമ്പരയാണ്. സൂപ്പർ ഹിറ്റുകളായ 'നിലവിളക്ക്", 'ഭാഗ്യലക്ഷ്മി" പോലുള്ള സീരിയലുകളെല്ലാം സംവിധാനം ചെയ്ത ആളാണ് പുരുഷോത്തമൻ സാർ. ശരിക്കും ഒരു ആക്ടിംഗ് സ്കൂൾ തന്നെയാണ് ലൊക്കേഷൻ. പൊതുവേ എന്റെ ഒരു ഒൗട്ട് ലുക്ക് സംഗീത രാജിന്റേതിന് സമാനമാണ്. പക്ഷേ സ്വഭാവം പൂർണമായും അങ്ങനെയല്ല കേട്ടോ! എവിടെയൊക്കെയോ ഞങ്ങളുടെ സമീപനങ്ങളിൽ ചെറിയ സാമ്യമൊക്കെയുണ്ട്. ചെയ്യുന്ന ജോലിയിൽ വളരെ ഫോക്കസ് കൊടുക്കുകയും കഠിനാദ്ധ്വാനം ചെയ്യുന്നതുമൊക്കെ സംഗീത രാജിന്റെ പ്രത്യേകതയാണ്. ഏറെക്കുറെ ഞാനും അങ്ങനെ തന്നെയാണ്.
കളിയും ചിരിയും നിറഞ്ഞ ലൊക്കേഷൻ
എല്ലാവരും വളരെ ജോളിയായി അടിച്ചുപൊളിക്കുന്ന ഒരു ലൊക്കേഷനാണ്. ഒരു കുടുംബം പോലെതന്നെയാണ്. ഷെഡ്യൂൾ കഴിയുമ്പോഴേക്കും ശരിക്കും സങ്കടമാവും. പിന്നീടുള്ള കുറച്ചുദിവസങ്ങൾ ലൊക്കേഷനെയും കൂടെ അഭിനയിക്കുന്നവരെയുമെല്ലാം ശരിക്കും മിസ് ചെയ്യും. എല്ലാവരും തമ്മിൽ വലിയ സൗഹൃദമാണുള്ളത്. പിന്നെ കുട്ടികളുമുണ്ടല്ലോ. സംഗീത രാജിന് കുട്ടികളോട് വലിയ ദേഷ്യമൊക്കെയാണെങ്കിലും പൂജിതയ്ക്കങ്ങനെയല്ല. ഞാൻ കുട്ടികളുമായി വലിയ അടുപ്പത്തിലാണ്. ഞാനും കുട്ടികളും എപ്പോഴും ഒരുമിച്ചിരിക്കാറുണ്ട്. അവരോട് വർത്തമാനം പറയുന്നതും കളികളിലേർപ്പെടുന്നതുമൊക്കെ ഏറെ സന്തോഷം തരുന്ന കാര്യങ്ങളാണ്. രാവിലെ ആറുമണിക്ക് മുമ്പേ ഷൂട്ടിന് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങണം. ഷൂട്ടുള്ള ദിവസങ്ങളിൽ അങ്ങനെയൊരു തുടക്കത്തിന് മാത്രമേ ചെറിയൊരു മടിയുള്ളു. രാവിലെ എഴുന്നേൽക്കുന്നതൊഴിച്ചാൽ പിന്നെയങ്ങോട്ട് ഞാൻ സ്മാർട്ടാണ്.
പുതിയ സൗഹൃദങ്ങൾ
മിനിസ്ക്രീനിലേക്ക് വന്നപ്പോൾ ഒരുപാട് പുതിയ സൗഹൃദങ്ങൾ കിട്ടി. സീരിയലിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന കിരണുമായും (കിരൺ നമ്പ്യാർ) ടെസയുമായും നല്ല സൗഹൃദമാണ് തുടർന്നുപോരുന്നത്. പിന്നെ ശ്യാമുമുണ്ട്. സീരിയലിൽ വിനീത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പിന്നെ പ്രശാന്തേട്ടനും സിനിയും റിയയും അങ്ങനെ എന്റെ കുട്ടികളുടെ അച്ഛനിലൂടെ ഒരുപാട് നല്ല സുഹൃത്തുക്കളെ ലഭിച്ചു. കൂടുതൽ കോമ്പിനേഷൻ സീനുകൾ വരുന്നത് കിരണും ടെസയുമായിട്ടാണ്. ടെസ ഇതിന് മുന്നേ 'പട്ടാളം" സിനിമയിൽ മമ്മൂക്കയുടെ നായികയായൊക്കെ അഭിനയിച്ചിട്ടുള്ളതാണ്. കിരണും അഭിനയത്തിന്റെ കാര്യത്തിൽ എക്സ്പീരിയൻസുള്ള ആളാണ്. സീരിയലുകളിലും ഷോർട്ട് ഫിലിമിലുമൊക്കെ കിരൺ കുറെ പ്രൊജക്ടുകൾ ചെയ്തിട്ടുണ്ട്. പുരുഷോത്തമൻ സാറിന്റെ സീരിയലിൽ ഇതിനുമുന്നേയും അഭിനയിച്ചുള്ള പരിചയം കിരണിനുണ്ട്. ഒാരോ സീൻ ഷൂട്ട് ചെയ്യുന്ന സമയത്തും കിരണിന്റെ ഭാഗത്തുനിന്ന് നല്ല റിയാക്ഷൻ കിട്ടും. പിന്നെ എന്തൊക്കെപ്പറഞ്ഞാലും പുരുഷോത്തമൻ സാറിന്റെ അഭിനയക്കളരി ഏറെ ആസ്വദിക്കുന്ന ആളാണ് ഞാൻ. ഒരുപാട് കാര്യങ്ങൾ സാറിൽനിന്നും പഠിക്കാനുണ്ട്. സംവിധായകന്റെ സങ്കൽപ്പങ്ങൾക്കും ഭാവനയും അനുസരിച്ചുള്ള സീനുകൾ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു അഭിനേത്രിയാണ് ഞാൻ. ഒരു എപ്പിസോഡിൽ പുരുഷോത്തമൻ സാർ അഭിനയിച്ചിരുന്നു.
ആഴമേറിയ രംഗങ്ങൾ
പരമ്പരയിലെ ഒാരോ രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോഴും കഥാപാത്രത്തെക്കുറിച്ച് കൂടുതൽ പഠിക്കുകയാണ്. തന്റെ പ്രണയത്തിന്റെ പേരിൽ അശോകിനെ സ്വന്തമാക്കാൻ ഏത് തന്ത്രവും സ്വീകരിക്കുകയാണ് സംഗീത. അശോകിനെ നഷ്ടപ്പെടുമെന്ന് തോന്നുന്ന ചില അവസ്ഥകളിലൂടെ സംഗീത കടന്നുപോകുന്ന ഭ്രാന്തമായ തലങ്ങുണ്ട്. അങ്ങനെയൊരു രംഗം ഷൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത ഒരനുഭവമുണ്ട്. അശോകിന്റെ വരവും കാത്ത് ദീപങ്ങളൊക്കെ തെളിച്ച് അണിഞ്ഞൊരുങ്ങി കാത്തിരിക്കുന്ന സംഗീത. എന്നാൽ അശോകിന് അവിടേക്ക് എത്താൻ പറ്റിയില്ല. ആ ഒരു രംഗത്തിൽ തീവ്രമായ നിരാശ സംഗീതയെ ഭ്രാന്തമായ ഒരവസ്ഥയിലേക്കെത്തിക്കുകയാണ്. അന്ന് ആ രംഗം ഷൂട്ട് ചെയ്യുമ്പോൾ ശരിക്കും കഥാപാത്രത്തിലേക്കിറങ്ങി ചെന്നാൽ മാത്രമേ അത് ഭംഗിയാക്കാൻ പറ്റുമായിരുന്നുള്ളൂ. പൂർണമായും സംഗീതയായി മാറാൻ ശ്രമിച്ച ഒരു രംഗം. അന്നത്തെ ഷൂട്ടൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഉറങ്ങാനാവാത്തവിധം മാനസികമായി തളർന്നിരുന്നു. വെളുപ്പിന് മൂന്നുമണിക്കൊക്കെ ഉറക്കം നഷ്ടപ്പെട്ട് എഴുന്നേറ്റിരുന്നു.
പ്രേക്ഷകർ കൂടെയുണ്ട്
പക്കാ നെഗറ്റീവ് റോളായിട്ടും സംഗീതാ രാജിനെ പലർക്കും ഇഷ്ടമാണ്. ഞാനെവിടെ ചെന്നാലും ഇപ്പോൾ സംഗീതാ രാജിന്റെ വിശേഷങ്ങളാണ് ചോദിക്കാറുള്ളത്. എന്നാൽ കഥാപാത്രമായി തന്നെ എന്നെ കാണുന്ന ചിലരുമുണ്ട്. ഒരിക്കൽ ഒരു ഇവന്റിന്റെ അവതാരകയായി പോയപ്പോൾ ഒരു ചേച്ചി എന്നെ ശരിക്കും ചീത്ത പറഞ്ഞു. മറ്റൊരു പെണ്ണിന്റെ ഭർത്താവിനെ തട്ടിയെടുക്കാൻ നിനക്കെങ്ങനെ തോന്നിയെന്നും പറഞ്ഞ് ആ ചേച്ചി ശരിക്കും ചൂടായി. ഞാനാകെ പെട്ടുപോയി അവസ്ഥയിലായി. പിന്നെ കുറേ സമയമെടുത്ത് ആ ചേച്ചിയോട് സംസാരിച്ചാണ് അവിടെ നിന്നും തിരിച്ചുപോന്നത്. ശരിക്കും സീരിയൽ തുടങ്ങിയ സമയത്ത് ഫാമിലിയിലുള്ള ചില ബന്ധുക്കളൊക്കെ പറഞ്ഞിരുന്നു ഇങ്ങനെയൊരു കഥാപാത്രം വേണമായിരുന്നോ എന്ന്. ശരിക്കും എനിക്ക് കിട്ടിയ ഒരു വലിയ അവസരമാണിത്. സീരിയലിൽ എന്റെ ആദ്യ എപ്പിസോഡ് ഇപ്പോഴും ഓർക്കുന്നുണ്ട്. വലിയൊരു എൻട്രിയായിരുന്നു സംഗീതാ രാജിന്റേത്. സിനിമ നായികമാർക്കുപോലും കിട്ടാത്ത തരത്തിലുള്ള ഒരു എൻട്രിയായിരുന്നു അത്. അവിടെ തൊട്ട് ഇവിടെ വരെയും ഏറെ ആസ്വദിക്കുന്നു. പൂർണമായും ഹാപ്പിയാണ് ഞാൻ. കുറെ മെസേജുകൾ വരാറുണ്ട്. സംഗീതയോട് പറയാനുള്ള കാര്യങ്ങൾ അറിയിക്കാൻ മെസേജ് ചെയ്യുന്നവരുമുണ്ട്. ഒരു അഭിനേത്രി എന്ന നിലയിൽ പ്രേക്ഷകരുടെ സ്നേഹമാണ് ഏറ്റവും വലിയ അംഗീകാരം. അതിനപ്പുറത്തേക്ക് ഒന്നുമില്ല. അവതാരകയായാണ് എന്റെ തുടക്കം. ഏഷ്യാനെറ്റ് പ്ലസിലെ ഒരു ഷോ ചെയ്താണ് ടെലിവിഷൻ ആങ്കറിംഗിലേക്ക് വരുന്നത്. കാമറയ്ക്കു മുന്നിൽ നിൽക്കുക എന്നത് എന്നും ഏറെ ആനന്ദത്തിലാഴ്ത്തിയിരുന്നു. കാമറയ്ക്കു മുന്നിലെത്തുമ്പോൾ പേടിയോ ടെൻഷനോ ഒന്നും എനിക്ക് തോന്നിയിട്ടില്ല. പിന്നീട് സിനിമയിലെത്തി.
ആ എതിർപ്പ് മനസിലുണ്ട്
'നീ കൊ ഞാ ചാ" ആദ്യ സിനിമ. ആ സിനിമയിലെത്തുന്നതിനും ഒരു കഥയുണ്ട്. മൂന്ന് നായകന്മാരാണ് ആ സിനിമയിലുണ്ടായിരുന്നത്. അതിലൊരാൾ ഞാൻ ആ സിനിമയിലഭിനയിക്കുന്നതിനോട് എതിർപ്പ് പറഞ്ഞിരുന്നു. പൂജിത അഭിനയിച്ചാൽ ശരിയാകില്ല. അവൾക്ക് ഭയങ്കര ജാഡയാണെന്നൊക്കെ പറഞ്ഞ് അദ്ദേഹം സംവിധായകനോട് എന്നെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഉർവ്വശീ ശാപം ഉപകാരം എന്നു പറയുന്നതുപോലെ അത് എനിക്ക് പ്രയോജനം ചെയ്തു. എന്റെ കഥാപാത്രത്തിന് ചേരുന്ന തരത്തിൽ എന്നെക്കുറിച്ച് കൂടുതലറിയാൻ സംവിധായകനെ പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകൾ. അങ്ങനെ ആ സിനിമയിലെത്തി. ആദ്യസീൻ തന്നെ എന്നെ സിനിമയിൽ നിന്നും ഓടിക്കാൻ ശ്രമിച്ച ആ നായകന്റെ കൂടെയായിരുന്നു. (ചിരിക്കുന്നു) എനിക്കിപ്പോഴും അഭിനയിച്ച കഥാപാത്രങ്ങളിൽ മനസിനോടടുത്ത് നിൽക്കുന്ന ഒന്നാണ് ആ സിനിമ. ഓം ശാന്തി ഓശാനയിലെ ജൂലി പ്രേക്ഷകപ്രീതി നേടി ത്തന്ന ഒരു കഥാപാത്രമാണ്. ബിജുമേനോന്റെ നായികയായി എത്തിയ 'സ്വർണ്ണക്കടുവ" യിലൂടെയാണ് പ്രേക്ഷകരുടെ സ്നേഹം കൂടുതലടുത്തറിയാൻ സാധിച്ചത്. ഇപ്പോഴും സിനിമകൾ വരുന്നുണ്ട്. ഒന്നു രണ്ട് പ്രൊജക്ടുകൾ വന്നിട്ടുണ്ട്. സിനിമയും ടെലിവിഷനും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുകയാണ്. അവതാരകവേഷം ഏറെ ആസ്വദിക്കുന്ന ഒരാളാണ് ഞാൻ. നമ്മുടെ പ്രകടനത്തിന്റെ റിസൾട്ട് പ്രേക്ഷകരിൽ നിന്നും ഉടനടി അറിയാൻ കഴിയുന്നുവെന്ന പ്രത്യേകതയും അതിനുണ്ട്. സ്റ്റേജ് ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. അവതാരകയുടെ വേഷം തരുന്ന ലഹരി ഏറെ വലുതാണ്. ഏഷ്യാനെറ്രിൽ 'ഡെയർ ദി ഫിയർ" എന്ന ഒരു ഷോയുടെ ഭാഗമായിരുന്നു. അത് വലിയൊരു അനുഭവം തന്നെയായിരുന്നു. നമ്മുടെ വ്യക്തിത്വത്തിന് കൂടുതൽ തിളക്കമേറുന്ന ഒരു ഷോ. ഏത് വെല്ലുവിളികളെയും നേരിടാൻ പറ്റുംവിധം നമ്മളെ തന്നെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു ഷോയായിരുന്നു അത്. വളരെ ആസ്വദിച്ചാണ് ആ പ്രോഗ്രാം ചെയ്തത്. ഗോവിന്ദ് പദ്മസൂര്യയായിരുന്നു ഷോയുടെ അവതാരകൻ. ജി.പിയും കൂടെയുള്ള മത്സരാർത്ഥികളും അങ്ങനെ എല്ലാവരും കൂടി അടിച്ചുപൊളിച്ച് ചെയ്ത ഒരു ഷോയായി മാറി അത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |