അന്ന് അവരുടെ ഇരുപത്തിയഞ്ചാം വിവാഹവാർഷികമായിരുന്നു. കാൽനൂറ്റാണ്ട് നീണ്ട വിവാഹജീവിതത്തിന്റെ സ്നേഹസ്മരണക്കായി എന്തുവാങ്ങണം എന്ന് ആലോചിച്ചപ്പോൾ രണ്ടുപേരുടെയും മനസിൽ ഒരേ ചിത്രമാണ് തെളിഞ്ഞുവന്നത്. അതിമനോഹരവും വിശിഷ്ടവും അപൂർവവുമായ ഒരു കോഫിക്കപ്പ്! അങ്ങനെ അവർ ഇരുവരുംകൂടി വിശിഷ്ടമായ കളിമൺ പാത്രങ്ങളും ശില്പങ്ങളും വിൽക്കുന്ന ഒരു ഷോപ്പിലെത്തി. അവയിൽ ഏറ്റഴും മനോഹരവും ശില്പചാതുരി പ്രകടമായതുമായ ഒരുകപ്പ് അവർ തിരഞ്ഞെടുത്തു.
''ഇത്ര മനോഹരമായ ഒരു കപ്പ് ഇതിനുമുമ്പ് കണ്ടിട്ടില്ല. നമുക്കിത് വാങ്ങാം.""
ഭാര്യ പറഞ്ഞു.
'' ഞാൻ അതുതന്നെയാണ് വിചാരിച്ചത്.""
ഭർത്താവ് പറഞ്ഞു.
അവർ കപ്പ് എടുത്തപ്പോൾ ഉടൻതന്നെ ആ കപ്പ് സംസാരിക്കാൻ തുടങ്ങി. അവർക്ക് അത്ഭുതമായി.
കപ്പ് സംഭാഷണത്തിന് തുടക്കമിട്ടത് ഇങ്ങനെയായിരുന്നു.
'' നിങ്ങൾ പറഞ്ഞല്ലോ ഇത്ര മനോഹരമായ ഒരുകപ്പ് ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന്. പക്ഷേ അതിന്റെ പിന്നിലെ കഥ നിങ്ങൾക്കറിയില്ല.""
'' എന്തുകഥ?""
'' ഞാൻ ഇന്ന് നിങ്ങൾ കാണുന്ന കോഫിക്കപ്പ് ആയിരുന്നില്ല. എല്ലാവരും ചവുട്ടിക്കുഴച്ചിടുന്ന വെറും ചെമ്മണ്ണായിരുന്നു. എന്റെ യജമാനൻ എന്നെ മണ്ണടരുകളിൽ നിന്നെടുത്ത് വെള്ളം ചേർത്ത് കുഴച്ചു മയപ്പെടുത്തി. ഒരു തവണയല്ല അനേകം തവണ. അതിന്റെ മർദ്ദത്താൽ എനിക്ക് വേദനിച്ചപ്പോൾ ഞാൻ പറഞ്ഞു. മതി മതി. എന്നെ വെറുതേ വിടൂ. പക്ഷേ അദ്ദേഹം പറഞ്ഞു. വിടാം കുറച്ചുകൂടി കഴിയട്ടെ.""
അതിനുശേഷം അദ്ദേഹം എന്നെ അതിവേഗം കറങ്ങുന്ന ഒരു ചക്രത്തിൽ കടഞ്ഞെടുക്കാനായി കിടത്തി. അതോടുകൂടി ഞാൻ വേദനയോടെ നരകം എന്തെന്നറിഞ്ഞു. എനിക്ക് തല കറങ്ങുന്നതുപോലെ തോന്നി. എന്റെ മൺകോശങ്ങളൊക്കെ തവിടുപൊടിയാകുന്നത് അറിഞ്ഞു. ഞാൻ നിലവിളിച്ചു. പക്ഷേ അദ്ദേഹം നിറുത്തിയില്ല. അപ്പോഴും പറഞ്ഞു.
''കുറച്ചുകൂടി കഴിയട്ടെ.""
''ഇത് പറഞ്ഞിട്ട് അദ്ദേഹം എന്നെ ഒരു തീച്ചൂളയിലേക്കിട്ടു. എനിക്ക് താങ്ങാൻ കഴിയാത്ത താപത്തിൽ ഞാൻ കരിഞ്ഞുപോയി. ചൂളയ്ക്കകത്ത് കിടന്നു ഞാൻ വെന്തു നിലവിളിച്ചു. പക്ഷേ അതിന്റെ കിളിവാതിലിലൂടെ അദ്ദേഹം പറഞ്ഞു. കുറച്ചുകൂടി ക്ഷമിക്കൂ.""
അവസാനം തീച്ചൂളയുടെ വാതിൽ തുറന്ന് എന്നെ പുറത്തിറക്കി. ചൂടായിരുന്ന എന്റെ ദേഹത്ത് ഏതോ പെയിന്റെടുത്ത് വരയ്ക്കാൻ തുടങ്ങി. അപ്പോഴേക്കും എന്റെ ഉള്ളിൽ കെട്ടിനിന്ന ചൂട് ആവിയായി പുറത്തുവരാൻ തുടങ്ങി. അസഹ്യമായ വേദനയായിരുന്നു എനിക്ക്. നിർത്തൂ! നിർത്തൂ എന്ന് ഞാൻ ഉറക്കെ നിലവിളിച്ചു. പക്ഷേ ആര് കേൾക്കാൻ? അദ്ദേഹം തലയാട്ടികൊണ്ട് പറഞ്ഞു. സമയമായില്ല.
'' ഇനിയും അദ്ദേഹം എന്നോട് കാട്ടിയ കാര്യം പറയുമ്പോൾ തന്നെ ചങ്ക് തകർന്നുപോകുന്നു. പെയിന്റടിച്ച എന്നെ മറ്റൊരു ചൂളയിലേക്ക് അദ്ദേഹം വച്ചുകൊടുത്തു. ഞാൻ കരിഞ്ഞുപോയെന്ന് എനിക്ക് ഉറപ്പായി. ഇതോടെ എന്റെ അവസാനം. എനിക്ക് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല. എന്റെ ശ്വാസം നിലച്ചതായി തോന്നി. കുറേ നേരം അങ്ങനെ കിടന്നപ്പോൾ തീച്ചൂളയിലെ തീയൊക്കെ അണഞ്ഞു. മെല്ലെ മെല്ലെ ചൂടാറിത്തുടങ്ങിയ എന്റെ ചൂളയുടെ വാതിൽ തുറന്ന് അദ്ദേഹം എന്നെ പുറത്തെടുത്തു. ഒരലമാരയിൽ ഭദ്രമായി വച്ചു. കുറേകഴിഞ്ഞ് ഒരു കണ്ണാടിയെടുത്ത് എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു.
''നീ നിന്നെ ഒന്ന് നോക്കൂ.""
കണ്ണാടിയിൽ സ്വന്തം രൂപം കണ്ട ആ മൺരൂപം അത്ഭുതപ്പെട്ടുപോയി. അതിമനോഹരം. അത്യന്തസുന്ദരം.
'' ഞാൻ എത്രഭംഗിയുള്ളതായിരിക്കുന്നു.""
ഞാൻ അറിയാതെ പറഞ്ഞുപോയി.
നിങ്ങൾ എന്റെ ഭംഗിയെ പുകഴ്ത്തിയപ്പോൾ ഞാൻ കഴിഞ്ഞകാലം ഓർത്തുപോയി. എന്റെ യജമാനൻ യാതനകളുടെയും പീഡനങ്ങളുടെയും ദിനങ്ങളിലൂടെ പ്രതിസന്ധികളിലൂടെ വേദനകളിലൂടെ എന്നെ നടത്തിയത് ഈ ഒരുലക്ഷ്യം നേടാൻ വേണ്ടിയായിരുന്നു എന്ന് ഞാൻ മനസിലാക്കുന്നു. എന്നെ ദുഃഖങ്ങളുടെ അഗ്നിയിൽ സ്ഫുടം ചെയ്ത് എടുത്തതുകൊണ്ടാണ് അതിമനോഹരമായ ഒരുകപ്പ് നിങ്ങൾക്ക് കാണാൻ കഴിയുന്നത്.
എന്റെ മൃദുലതയും ദൗർബല്യവും അച്ചടക്കമില്ലായ്മയും ഒക്കെ സഹനത്തിലൂടെ ശക്തിയായും സൗന്ദര്യമായും രൂപാന്തരപ്പെടാൻ ആയിരുന്നു യജമാനൻ എന്നെ പരീക്ഷണഘട്ടങ്ങളിലൂടെ കടത്തിക്കൊണ്ടുപോയത്. ഇന്ന് അഭിമാനപൂർവം ഞാൻ നിങ്ങളുടെ കൈകളിൽ ഇരിക്കുമ്പോൾ വിനയത്തോടെ എന്റെ ഭൂതകാലം ഓർത്തുപോവുകയാണ്. മാത്രമല്ല ഒരുകാര്യം നിങ്ങളെ ഓർമിപ്പിക്കാൻ കൂടി ഞാൻ ആഗ്രഹിക്കുന്നു.
വിശിഷ്ടസൗന്ദര്യവും അതിവിശിഷ്ടമായ ശക്തിയുമൊക്കെ ഒരുദിവസം കൊണ്ട് നേടിയെടുക്കുന്നതല്ല. അതിന്റെ പിന്നിൽ നീണ്ട പ്രയാസങ്ങളുടെയും യാതനകളുടെയും സഹനത്തിന്റെയും ചരിത്രമുണ്ട്. വിവാഹവാർഷികാശംസകൾ!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |